ദേശീയ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂനിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ബി.എം.എസ് ഒഴികെ എല്ലാ ട്രേഡ് യൂനിയനുകളും പണിമുടക്കില്‍ അണിചേര്‍ന്നിട്ടുണ്ട്. മോദി സര്‍ക്കാറിന്‍െറ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്‍െറ ഭാഗമായാണ് പണിമുടക്ക്. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം തുടങ്ങി അവശ്യ സര്‍വിസുകളെ ഒഴിവാക്കി. ഇടത് അനുകൂല സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനംചെയ്തിട്ടുണ്ട്. ഇത് സര്‍ക്കാര്‍ ഓഫിസുകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കും.

കെ.എസ്.ആര്‍.ടി.സി സര്‍വിസിനെയും പണിമുടക്ക് ബാധിക്കും. ഭൂരിഭാഗം സര്‍വിസുകളും നടത്താന്‍ സാധ്യതയില്ല. സ്വകാര്യ ബസ്, ഓട്ടോ, ടാക്സി പണിമുടക്ക് റോഡ് ഗതാഗതത്തെയും ബാധിക്കും. ഗവണ്‍മെന്‍റ് പ്രസില്‍ 12 മണിക്ക് തുടങ്ങുന്ന ഷിഫ്റ്റിലെ ജീവനക്കാര്‍ പണിമുടക്കുന്നതോടെയാണ് സമരം ആരംഭിക്കുക. എല്ലാ നിയോജകമണ്ഡലങ്ങളും കേന്ദ്രീകരിച്ച് സമരം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. തിരുവനന്തപുരത്ത് ആസാദ് ഗേറ്റിന് സമീപം പന്തല്‍ തയാറാക്കി വൈകീട്ട് വരെ നേതാക്കള്‍ ധര്‍ണ നടത്തും.

വിവിധ ട്രേഡ് യൂനിയനുകളുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ടെക്നോപാര്‍ക്, ഐ.എസ്.ആര്‍.ഒ ജീവനക്കാര്‍ പണിമുടക്കിനോട് സഹകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. സംയുക്ത സമരസമിതി കേന്ദ്രസര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ച 12 ഇന ആവശ്യങ്ങളില്‍ ഭൂരിഭാഗവും പരിഗണിക്കാന്‍ കേന്ദ്രം തയാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.