തിരുവനന്തപുരം: ബജറ്റ് സമ്പൂര്‍ണമായി പാസാക്കാന്‍ നിയമസഭ സെപ്റ്റംബര്‍ 26 മുതല്‍ സമ്മേളിക്കും. 14ാം കേരള നിയമസഭയുടെ ഒന്നരമാസത്തിലേറെ നീളുന്ന സമ്മേളനം അവസാനിക്കുന്നത് നവംബര്‍ പത്തിനാണ്.
ചരക്ക്-സേവന നികുതി(ജി.എസ്.ടി) നടപ്പാക്കാനുള്ള സംസ്ഥാന ബില്‍, വികസനപദ്ധതികള്‍ക്ക് പണം കണ്ടത്തൊന്‍ രൂപം നല്‍കിയ  ‘കിഫ്ബി’യുടെ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍, നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയില്‍  മാറ്റംവരുത്തല്‍ തുടങ്ങിയവ സഭ പരിഗണിക്കുന്ന പ്രധാന വിഷയങ്ങളില്‍പെടുന്നു.

സഭ സമ്മേളിക്കുന്ന 29 ദിവസങ്ങളില്‍ എട്ട് ദിവസം നിയമനിര്‍മാണത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് വകുപ്പ് തിരിച്ച് ചര്‍ച്ച നടത്തി പാസാക്കലാണ് മുഖ്യഅജണ്ട. 13 ദിവസവും ധനാഭ്യര്‍ഥനചര്‍ച്ചയായിരിക്കും. ശേഷം ധനവിനിയോഗ ബില്ലും ചര്‍ച്ച ചെയ്യും. ഭാഗപത്രം, ഇഷ്ടദാനം തുടങ്ങി സാമ്പത്തികഇടപാടില്ലാത്ത ഭൂമികൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷന്‍ ഫീസിലും വരുത്തിയ വര്‍ധനയില്‍ ചില ഭേദഗതി കൊണ്ടുവരും. ഇതിനായി സ്ളാബ് സമ്പ്രദായമാണ് ധനവകുപ്പ് ആലോചിക്കുന്നത്. വര്‍ധന പൂര്‍ണമായി മാറ്റണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തുന്നുവെങ്കിലും സര്‍ക്കാര്‍ അതിന് തയാറല്ല. ഭൂമിയുടെ അളവും മൂല്യവുമനുസരിച്ചായിരിക്കും സ്ളാബ് സമ്പ്രദായം. തീരെ ചെറിയ ഇടപപാടുകള്‍ക്ക് ഇളവ് നല്‍കിയേക്കും. സ്വാശ്രയ മെഡിക്കല്‍ പ്രവേശം, സ്കൂളുകളില്‍ പുസ്തകം കിട്ടാത്തത്, സൗമ്യവധക്കേസിലെ വിധിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒക്കെ സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഉന്നയിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.