ആർ.എസ്.എസിനെ നയിക്കുന്നത് വെറുപ്പിന്‍റെ പ്രത്യയശാസ്ത്രം -പിണറായി

കോഴിക്കോട്: ആർ.എസ്.എസിനെ നയിക്കുന്നത് വെറുപ്പിന്‍റെ പ്രത്യയശാസ്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായി ആർ.എസ്.എസിനെതിരെ ആഞ്ഞടിച്ചത്. ആർ.എസ്.എസ് ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയും പോലെ നിലകൊള്ളുന്ന സംഘടനയല്ല. സാംസ്‌കാരിക സംഘടന എന്ന ലേബലിൽ വർഗീയതയുടെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്നു. മറ്റാർക്കും പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാന്‍ ആർ.എസ്.എസ് തയാറാകുന്നില്ല. അവർക്ക് സ്വാധീനമുള്ള മേഖലകളിൽ കാടൻ നിയമങ്ങളും മതവിദ്വേഷവും അപരിഷ്‌കൃതമായ ചിന്തകളും അടിച്ചേല്‍പ്പിക്കുന്ന ആർ.എസ്.എസ് ആണ് കണ്ണൂര്‍ ജില്ലയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നതെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കേരളത്തെ അക്രമങ്ങളുടെ നാടായിചിത്രീകരിക്കാനും കുപ്രചാരണങ്ങൾ അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിച്ച് ഭരണഘടനാവിരുദ്ധ വഴിയിലൂടെ ഇടതുപക്ഷത്തിനെതിരായ പടയൊരുക്കം നടത്താനും കേന്ദ്ര ഭരണ കക്ഷിയും അതിനെ നയിക്കുന്ന ഭരണഘടനാ ബാഹ്യശക്തിയായ ആർ.എസ്.എസും തയാറാകുന്ന അനുഭവമാണ് കഴിഞ്ഞ കുറെ നാളുകളിലായി ഉണ്ടാകുന്നത്.

കണ്ണൂർ ജില്ലയെ തെറ്റായി ചിത്രീകരിച്ചു നടത്തുന്ന പ്രചാരണം അതിന്റെ ഭാഗമാണ്. ഭരണഘടന അംഗീകരിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർടികൾ തമ്മിൽ ഭിന്നതയും തർക്കങ്ങളും സാധാരണ ഗതിയിൽ ഉണ്ടാകാറുണ്ട്. ആർ.എസ്.എസ് ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയും പോലെ നിലകൊള്ളുന്ന സംഘടനയല്ല.സാംസ്‌കാരിക സംഘടന എന്ന ലേബലിൽ വർഗീയതയുടെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സംഘടനയാണത്. അതിനെ നയിക്കുന്നത് വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ്. മറ്റാർക്കും പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാന്‍ ആർ.എസ്.എസ് തയാറാകുന്നില്ല. അവർക്ക് സ്വാധീനമുള്ള മേഖലകളിൽ കാടൻ നിയമങ്ങളും മത വിദ്വേഷവും അപരിഷ്‌കൃതമായ ചിന്തകളും അടിച്ചേല്‍പ്പിക്കുന്ന ആര്‍.എസ്.എസ് ആണ് കേരളത്തില്‍, വിശേഷിച്ച് കണ്ണൂര്‍ ജില്ലയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത്.

മത നിരപേക്ഷതയിലും സമാധാനത്തിലും വിശ്വസിക്കുന്ന മഹാഭൂരിപക്ഷം ഹിന്ദുക്കളും ആർ.എസ്.എസിനെ അംഗീകരിക്കുന്നില്ല. മത നിരപേക്ഷ ചിന്തകൾക്ക് ശക്തമായ അടിത്തറയുള്ള കേരളീയ സമൂഹത്തിൽ നുഴഞ്ഞുകയറി കുഴപ്പം സൃഷ്ടിക്കാനുള്ള ആര്‍.എസ്.എസിന്റെ ശ്രമങ്ങൾ ജാഗ്രതയോടെ ചെറുക്കുന്നത് കേരളത്തിലെ ഇടതുപക്ഷമാണ്. അത് തിരിച്ചറിഞ്ഞാണ്, ഇടതുപക്ഷത്തെയും അതിനെ നയിക്കുന്ന സിപിഐ എമ്മിനെയും തകർക്കാൻ കേന്ദ്ര ഭരണാധികാരത്തിന്റെ സൗകര്യങ്ങളടക്കം ദുരുപയോഗിച്ച് ആർഎസ്എസ് ശ്രമിക്കുന്നത്.

മതവിശ്വാസത്തിന്റെയും മതവികാരത്തിന്റെയും മറവിൽ രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ഒരു ശ്രമവും അംഗീകരിക്കാനാവില്ല. വർഗീയനീക്കങ്ങളെ തുറന്നുകാട്ടുന്ന പ്രചാരണപ്രവർത്തനങ്ങൾ മത നിരപേക്ഷ ശക്തികൾ ശക്തമായി ഏറ്റെടുത്തത് ആര്‍എസ്എസിനെ കൂടുതൽ അസ്വസ്ഥമാക്കിയിരിക്കുന്നു. ശ്രീനാരായണ ഗുരുവടക്കമുള്ള നവോത്ഥാന നായകരെ വർഗീയതയുടെ പരിവേഷമണിയിക്കാനുള്ള ശ്രമവും കേരളം ശക്തിയുക്തം എതിർത്തു തോല്‍പിക്കുകയായിരുന്നു. അത്തരം പരാജയങ്ങളിൽ നിന്നുടലെടുത്ത വിഭ്രാന്തിയാണ്, തങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ല എന്ന വ്യാജ പ്രചാരണത്തിലേക്ക് ആര്‍.എസ്.എസിനെ നയിക്കുന്നത്.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.