കൊച്ചി: നടപ്പാക്കി 10 വർഷം പിന്നിടുമ്പോൾ, പരാതികളിൽ നടപടി കാര്യക്ഷമമാകാത്തതും മതിയായ പ്രചാരം ലഭിക്കാത്തതും മൂലം മങ്ങലേറ്റ് സേവനാവകാശ നിയമം. വിവരാവകാശ നിയമത്തിന്റെ മാതൃകയിൽ സേവനം പൗരന്റെ അവകാശമാക്കുന്ന നിയമമാണ് സേവനാവകാശ നിയമം. സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് യഥാസമയം സേവനം ലഭിച്ചില്ലെങ്കിൽ പരാതിപ്പെടാനുള്ള സംവിധാനമാണിത്.
സർക്കാർ വകുപ്പുകളും തദ്ദേശ വകുപ്പുകളും നൽകുന്ന എല്ലാ വിധ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന് നിയമം പ്രഖ്യാപിക്കുന്നു. സമയബന്ധിതമായി സർക്കാർ സേവനം ലഭ്യമാക്കാത്ത ഉദ്യോഗസ്ഥർക്ക് പിഴ അടക്കമുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും.
സർക്കാർ ഓഫിസുകളിലെ പഞ്ചിങ്, ജീവനക്കാരുടെ അവകാശങ്ങൾ തുടങ്ങിയവ ചർച്ചയാകുന്ന ഇക്കാലത്ത് ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടേണ്ട നിയമം കടലാസിലൊതുങ്ങുന്ന സ്ഥിതിയാണെന്ന് പൊതുപ്രവർത്തകർ അഭിപ്രായപ്പെടുന്നു.
സേവനങ്ങൾ നൽകാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുക, ഓരോ സർക്കാർ സേവനത്തിനും സമയപരിധി നിർണയിക്കുക, അത് സമയബന്ധിതമായി നൽകുക, നിർധനർക്കും അധഃസ്ഥിത വിഭാഗങ്ങൾക്കുമുള്ള സേവനങ്ങൾക്ക് മുൻഗണന നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയമം നടപ്പാക്കിയിരിക്കുന്നത്.
ഉദ്യോഗസ്ഥർ ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അപ്പീൽ നൽകാം. ഉദ്യോഗസ്ഥനോ ഒന്നാം അപ്പീൽ അധികാരിയോ മതിയായ കാരണമില്ലാതെ ചുമതല നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയതായി രണ്ടാം അപ്പീൽ അധികാരിക്ക് ബോധ്യപ്പെട്ടാൽ അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്യാനാകും. നിയുക്ത ഉദ്യോഗസ്ഥനുമേൽ 500 രൂപ മുതൽ 5000 രൂപ വരെ പിഴ ചുമത്താം.
ഉദ്യോഗസ്ഥൻ കാലതാമസം വരുത്തിയതായി കണ്ടെത്തിയാൽ രണ്ടാം അപ്പീൽ അധികാരിക്ക് ഉദ്യോഗസ്ഥനുമേൽ താമസം വരുത്തിയ ഓരോ ദിവസത്തിനും ഒരു ദിവസത്തിന് 250 രൂപ നിരക്കിൽ ആകെ തുക 5000 രൂപയിൽ കവിയാതെ പിഴ ചുമത്താനാകും. ഒന്നാം അപ്പീൽ അധികാരി തീരുമാനമെടുക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് രണ്ടാം അപ്പീൽ അധികാരി കണ്ടെത്തിയാൽ 5000 രൂപ വരെ പിഴ ചുമത്താനുമാകും.
അപ്പീൽ അധികാരിയായി ഓരോ ഓഫിസിലെയും മേലുദ്യോഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്. അതിനപ്പുറത്തേക്ക് വിവരാവകാശ കമീഷണറേറ്റ് പോലെ പരാതി പരിഹാര അതോറിറ്റിയില്ലാത്തത് നിയമത്തിന്റെ ന്യൂനതയാണെന്ന് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.