സസ്പെന്‍ഷന്‍ ശരിയായ അഭിപ്രായം പറഞ്ഞതിന് –ഡോ. സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: ഹീനമായ കുറ്റകൃത്യം ചെയ്ത അഭിഭാഷകരെ സംരക്ഷിക്കുകയും ശരിയായ അഭിപ്രായം പറയുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്ന നിലപാട് വ്യക്തമാക്കുന്നതാണ് തന്നെ സസ്പെന്‍ഡ് ചെയ്ത ഹൈകോടതി അഭിഭാഷക അസോസിയേഷന്‍െറ നടപടിയെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലെ പ്രശ്നത്തിന് തുടക്കമിട്ട അഭിഭാഷകന്‍ വലിയ കുറ്റകൃത്യമാണ് ചെയ്തതെങ്കിലും സസ്പെന്‍ഷനോ പുറത്താക്കലോ ഉണ്ടായിട്ടില്ല. അയാളെ രക്ഷിക്കാനാണ് ശ്രമമുണ്ടായത്.

പകരം ചാനലിലും പുറത്തും അഭിപ്രായം പറഞ്ഞതിന്‍െറ പേരില്‍ തന്നെയാണ് സസ്പെന്‍ഡ് ചെയ്തത്. തന്‍െറ അംഗത്വം മരവിപ്പിച്ചതിലൂടെ പ്രശ്നപരിഹാരത്തിന് തങ്ങള്‍ തയാറല്ളെന്ന സന്ദേശമാണ് അഭിഭാഷകര്‍ പ്രകടിപ്പിച്ചിട്ടുള്ളത്. സസ്പെന്‍ഡ് ചെയ്ത വിവരം അറിയിച്ചുള്ള നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല. ജഡ്ജിമാരെയും അസോസിയേഷനെയും അവഹേളിച്ചെന്ന കുറ്റത്തിന് സസ്പെന്‍ഷന്‍ എന്നതാണ് നോട്ടീസിലെ ഉള്ളടക്കമെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍, ഇത് വാസ്തവവിരുദ്ധമാണ്.

അസോസിയേഷനെ അപമാനിക്കുന്നതൊന്നും എങ്ങും പറഞ്ഞിട്ടില്ല. പ്രശ്നം അവസാനിക്കണമെന്നും പ്രശ്നപരിഹാരത്തിന് ഉത്തരവാദപ്പെട്ട ജഡ്ജിമാര്‍പോലും ഇക്കാര്യത്തില്‍ ഇടപെടുന്നില്ളെന്നുമാണ് കോഴിക്കോട്ടെ ചടങ്ങില്‍ പറഞ്ഞത്. അതെങ്ങനെ അസോസിയേഷനെ അവഹേളിക്കലാകും. ജഡ്ജിമാരെ അവഹേളിച്ചെന്നാണ് കുറ്റമെങ്കില്‍ അസോസിയേഷനല്ല ജഡ്ജിമാരാണ് നടപടിയെടുക്കേണ്ടത്.

ബന്ധപ്പെട്ട രാഷ്ട്രീയനേതൃത്വത്തിന്‍െറ നിലപാടനുസരിച്ച് ഇനിയെങ്കിലും അഭിഭാഷകര്‍ പരസ്യമായി രംഗത്തുവരണം. ഒരുകൂട്ടം അഭിഭാഷകരുടെ പിടിവാശിയില്‍ സ്തംഭിക്കാനുള്ളതല്ല ഹൈകോടതി. അസോസിയേഷന്‍െറ നടപടി കോടതിയില്‍ ചോദ്യംചെയ്യുന്നത് സംബന്ധിച്ച് നോട്ടീസ് കിട്ടിയശേഷം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - advocate sebastian paul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.