കരിപ്പൂർ: എയർ ബബ്ൾ കരാർ പ്രകാരം സൗദി അറേബ്യയിലേക്ക് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള സർവിസുകൾ നീളും. നേരത്തേയുള്ള ഷെഡ്യൂൾ പ്രകാരം ജനുവരി 11നായിരുന്നു സർവിസ് ആരംഭിക്കേണ്ടത്.
റിയാദ് സെക്ടറിൽ സൗദി വിമാനക്കമ്പനിയായ ഫ്ലൈ നാസ് സർവിസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സംസ്ഥാന സർക്കാറിൽനിന്ന് അനുമതി വൈകുന്നതിനാൽ ബുക്കിങ് ആരംഭിക്കാനായിട്ടില്ല. എയർ ബബ്ൾ പ്രകാരം അതത് സംസ്ഥാന സർക്കാറിന്‍റെ അനുമതികൂടി വേണം. ഇതിന് വിമാനക്കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്.
സർക്കാർ അനുമതി ലഭിച്ച ശേഷമേ ബുക്കിങ് ആരംഭിക്കാൻ സാധിക്കൂവെന്ന് ഇവർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ 11ന് തുടങ്ങാനാകില്ല. റിയാദ് സെക്ടറിൽ ആഴ്ചയിൽ മൂന്ന് സർവിസാണ് ഇവർ നടത്തുക. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 7.30ന് റിയാദിൽനിന്നെത്തുന്ന വിമാനം 8.30ന് മടങ്ങും.
ജിദ്ദ, ദമ്മാം, മദീന, ജിസാൻ, അബഹ, അൽഹസ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് എല്ലാം ഈ സർവിസിന് കണക്ഷൻ വിമാനം ലഭിക്കും. ഇൻഡിഗോയും ജിദ്ദ, ദമ്മാം സെക്ടറിൽ 11 മുതൽ സർവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സൗദിയിൽനിന്ന് ഇങ്ങോട്ട് മാത്രമേ യാത്ര അനുവദിക്കൂ. സൗദിയിലേക്കുള്ള യാത്ര സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും വിമാനക്കമ്പനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.