തൊടുപുഴ: പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പനിൽ ഘടിപ്പിച്ച ജി.പി.എസ് റേഡിയോ കോളറിൽനിന്ന് മുടങ്ങിയ സിഗ്നലുകൾ വീണ്ടും കിട്ടിത്തുടങ്ങി. ചൊവ്വാഴ്ച ഉച്ചക്കുശേഷം നഷ്ടപ്പെട്ട സിഗ്നലുകൾ മണിക്കൂറുകൾക്ക് ശേഷമാണ് വീണ്ടും കിട്ടിത്തുടങ്ങിയത്. നിലവിൽ ആന അതിർത്തിയിലെ വനമേഖലയിലൂടെ സഞ്ചരിക്കുന്നതായാണ് സൂചന.
മേഘാവൃതമായ കാലാവസ്ഥയും ഇടതൂർന്ന വനവും ആണ് ഇടക്ക് അരിക്കൊമ്പനിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കുന്നതിന് കാലതാമസം നേരിടാൻ കാരണമെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. കാലാവസ്ഥ പ്രതികൂലമാകുന്ന ഘട്ടങ്ങളിൽ ഇനിയും സിഗ്നൽ മുടങ്ങാൻ സാധ്യതയുണ്ട്. ബുധനാഴ്ച ആനയുടെ സഞ്ചാരത്തിന് അനുസരിച്ച് പത്തോളം സ്ഥലത്തു നിന്നുള്ള സിഗ്നലുകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.
പെരിയാർ സങ്കേതത്തിൽ തുറന്നുവിട്ടശേഷം ഓരോ മണിക്കൂർ ഇടവിട്ട് റേഡിയോ കോളറിൽനിന്ന് സിഗ്നൽ ലഭിച്ചിരുന്നു. ചൊവ്വാഴ്ച സിഗ്നൽ ലഭിക്കാതാകുമ്പോൾ ആന തമിഴ്നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഉണ്ടായിരുന്നത്.
ഇടക്കിടെ സിഗ്നൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് നൽകണമെന്ന് റേഡിയോ കോളർ നൽകിയ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിനോട് (ഡബ്ല്യു.ഡബ്ലിയു.എഫ്) വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം അരിക്കൊമ്പനെ വി.എച്ച്.എഫ് ആന്റിന ഉപയോഗിച്ചും നിരീക്ഷിക്കാൻ ശ്രമമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.