അട്ടപ്പാടി മരപ്പാലത്തെ ഭൂമി കൈയേറ്റം: 1999ലെ നിയമ പ്രകാരം അസാധുവല്ലെന്ന് കലക്ടറുടെ റിപ്പോർട്ട്

കോഴിക്കോട് :അട്ടപ്പാടി മരപ്പാലത്തെ ഭൂമി കൈയേറ്റത്തിൽ 1999 ലെ പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവാകാശ സ്ഥാപനവും നിയമപ്രകാരം അസാധുവല്ലെന്ന് പാലക്കാട് കലക്ടറുടെ റിപ്പോർട്ട്. മാധ്യമം ഓൺലൈൻ വാർത്തയെ തുടർന്നാണ് റവന്യൂവകുപ്പ് സെക്രട്ടറി ഇത് സംബന്ധിച്ച് റിപ്പോർട്ട് തേടിയത്. അഗളി ഭൂരേഖ തഹസിൽദാരുടെ അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചാണ് കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.

തഹസിൽദാരുടെ റിപ്പോർട്ട് പ്രകാരം പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവാകാശ സ്ഥാപനവും നയമത്തിലെ വകുപ്പ് അഞ്ച് (ഒന്ന്), (രണ്ട്) എന്നിവ പ്രകാരം 1960 ജനുവരി ഒന്നിനും 1986 ജനുവരി 24നും ഇടയിൽ അഞ്ച് ഏക്കറിൽ താഴെയുള്ള പട്ടികവർഗവിഭാഗത്തിൽ നിന്നുമുള്ള ഭൂമി കൈമാറ്റങ്ങൾ സാധുവാണ്. അതിനാൽ മരപ്പാലത്തേത് അനുവദനീയമായ വിസ്തീർണ പരിധിക്കുള്ളിലെ കൈമാറ്റമാകയാൽ ആദിവാസി ഭൂമി കൈയേറ്റം നടന്ന 1967ലെ ആധാരം അസാധുവാകുന്നില്ലെന്നാണ് തഹസീൽദാർ റിപ്പോർട്ട് നൽകിയത്.

തർക്ക ഭൂമി കോട്ടത്തറ വില്ലേജിലെ സർവേ നമ്പർ 523/2 ലാണ്. ഈ സ്ഥലം ആനക്കട്ടി-ഷോളയൂർ റോഡിൽ മരപ്പാലം ഊരിന് ശേഷം റോഡിന് വലതു വശത്തായി സ്ഥിതി ചെയ്യുന്നു. കോട്ടത്തറ വില്ലേജിലെ രേഖകൾ പ്രകാരം (എ.ബി രജിസ്റ്റർ) പ്രിലിമിനറി സർവേ നമ്പർ 523/2 ൽ 6.32 ഏക്കർ ഭൂമിയുണ്ട്. വില്ലേജ് രജിസ്റ്ററിൽ ആദിവാസിയായ ബദിരന്റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അതിൽ 3.06 ഏക്കർ ഭൂമി1967ൽ തീറാധാര പ്രാകരം രാമനായിഡു, വേലുമണി നായിഡു എന്നിവർക്ക് കൈമാറി. തുടർന്നുള്ള കൈമാറ്റങ്ങൾക്കു ശേഷം നിലവിൽ അഗളി സബ് രജിസ്റ്റാർ ഓഫീസിലെ 148/1999 നമ്പർ ആധാരം പ്രകാരം രാമൻകുട്ടി വാര്യർ കൈവശം വച്ച് നികുതി അടച്ച ഭൂമിയാണിത്. 2022 ൽ രാമൻകൂട്ടി വാര്യർ ഭൂമി വിറ്റു.

സ്ഥലപരിശോധനയിൽ ഈ ഭൂമി കൃഷിക്ക് അനുയോജ്യമാണ്. സ്ഥല പരിശോധന സമയത്ത് നഞ്ചന്റെ അവകാശികളായ നഞ്ചി, കുമാരൻ, കാളയമ്മ, വെള്ളിങ്കിരി എന്നിവരാണ് ഭൂമിക്കുമേൽ അവകാശവാദം ഉന്നയിച്ചത്. മലപ്പാലം കുലൂക്കൂരിൽ താമസിക്കുന്നവരാണ് ഇവർ. ആദിവാസികൾ ഏകദേശം ഒരു മാസത്തിന് മുമ്പ് നിർമിച്ച ഷെഡാണ് നശിപ്പിച്ചതെന്ന് കോട്ടത്തറ വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകി.

അതേസമയം ജൂലൈ 25ന് ആദിവാസികൾ നൽകിയ പരാതിപ്രകാരം പൂർവികരുടെ ഭൂമി വ്യാജരേഖയുണ്ടാക്കി ബലംപ്രയോഗിച്ച് തട്ടിയെടുത്തുവെന്നാണ്. വ്യാജ ആധാരം റദ്ദ് ചെയ്ത് ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും ആദിവാസികൾ പരാതിയിൽ ആവശ്യപ്പെട്ടു.

അട്ടപ്പാടി മേഖലയിലെ ആദിവാസി ഭൂമി അന്യാധീനപ്പെട്ടത് സംബന്ധിച്ച കേസുകളിൽ പ്രാഥമിക അന്വേഷണം നടത്തുന്നത് അട്ടപ്പാടി നോഡൽ ഓഫീസറായ ഒറ്റപ്പാലം സബ് കലക്ടറാണ്. അതിനാൽ വെള്ളിരി അടക്കമുള്ള ആദിവാസികൾ സമർപ്പിച്ച അപേക്ഷ അടിയന്തിരമായി നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനായി ഒറ്റപ്പാലം സബ് കലക്ടർക്ക് അയച്ചുവെന്നാണ് പാലക്കാട് കലക്ടർ റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്.

വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി തട്ടിയെടുത്തതെന്ന പരാതി വില്ലേജ് ഓഫിസറും തഹസിൽദാരും പരിശോധിച്ചിട്ടില്ലെന്നും ആദിവാസികൾ പറയുന്നു. 1967 ൽ കൈമാറിയ ആദിവാസി ഭൂമിക്ക് 2022 വരെ ഏതാണ്ട് അഞ്ചരപതിറ്റാണ്ട് അവകാശികളായി ആരും രംഗത്ത് വന്നില്ലെന്നതും അൽഭുതമാണ്. മന്ത്രി കെ.രാജൻ നിയമസഭക്ക് ഉറപ്പ് നൽകിയത് അനുസരിച്ച് ലാൻഡ് റവന്യൂ കമ്മീഷണറുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുമെന്നാണ്. 

Tags:    
News Summary - Attappady Marapalam land grab: Collector's report not void under 1999 Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.