പി.വി. അൻവർ, സുജിത് ദാസ്

എം.എല്‍.എയെ സ്വാധീനിക്കാൻ ശ്രമം; എസ്.പി സുജിത് ദാസിനെതിരെ അന്വേഷണം

മലപ്പുറം: പി.വി അൻവർ എം.എൽ.എ - എസ്.പി സുജിത് ദാസ് ഫോൺ സംഭാഷണത്തിൽ വകുപ്പുതല അന്വേഷണമുണ്ടാകുമെന്ന് സൂചന. ആഭ്യന്തര വകുപ്പ് ഇക്കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കും. സംഭാഷണം സുജിത് ദാസിന്‍റേതു തന്നെയാണെന്ന് കണ്ടെത്തിയാൽ നടപടിക്ക് സാധ്യതയുണ്ട്. എ.ഡി.ജി.പി അജിത് കുമാറിനെതിരെ നടത്തിയ പരാമർശങ്ങളും അന്വേഷിക്കും. അൻവറിന്‍റെ സംഭാഷണത്തിൽ പാർട്ടിക്ക് അതൃപ്തിയുള്ളതാ‍യും വിവരമുണ്ട്.

എസ്.പി ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിൻവലിച്ചാൽ ജീവിത കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്നാണ് മലപ്പുറം മുൻ എസ് പി സുജിത് ദാസ് പി.വി. അൻവറിനെ ഫോണില്‍ വിളിച്ച് പറഞ്ഞത്. എന്നാൽ ഈ ആവശ്യത്തിന് വ്യക്തമായ മുറുപടി നൽകുകയോ ഉറപ്പ് നൽകുകയോ ചെയ്യാതിരിക്കുന്ന എം.എൽ.എ എം.ആർ. അജിത് കുമാറിന്‍റെ ബന്ധങ്ങളെ കുറിച്ച് തിരിച്ച് ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെക്കുറിച്ചുള്ള പരാമർശവും ഗുരുതരമെന്നാണ് വിലയിരുത്തൽ.

25 വ‍ർഷത്തെ സ‍ർവ്വീസ് ഉണ്ടെന്നും അത്രയും കാലം താൻ എംഎൽഎയോട് കടപ്പെട്ടിരിക്കുമെന്നും സുജിത് ദാസ് സംഭാഷണത്തിനിടെ പറയുന്നു. തന്നെ സഹോദരനെപ്പോലെ കാണണം എന്നും എസ്.പി കൂട്ടിച്ചേ‍ർക്കുന്നു. ഇതിന് പിന്നാലെ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ എസ്.പി ​ഗുരുതര ആരോപണ‍ങ്ങളും ഉന്നയിച്ചു. സേനയിൽ സർവശക്തനായിരുന്ന പി.വിജയനെ നശിപ്പിച്ചത് എം.ആർ അജിത് കുമാർ ആണ്. കേസിലുൾപ്പെട്ട മറുനാടൻ മലയാളി ചീഫ് ഷാജൻ സ്കറിയ ഒളിവിലിരിക്കെ അയാളെ രക്ഷപ്പെടുത്തിയത് അജിത് കുമാറാണെന്നും സംഭാഷണത്തിനിടെ എസ്.പി പറയുന്നു.

സേനയിൽ അജിത് കുമാർ സർവശക്തനാണ്. കാര്യങ്ങൾ തീരുമാനിക്കുന്നത് എം.ആർ അജിത് കുമാർ ആണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ വലംകൈയാണ് അജിത് കുമാർ‌. പൊളിറ്റിക്കൽ സെക്രട്ടറി പറയുന്നത് ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് അയാൾക്കിത്ര ശക്തി. അജിത് കുമാറിന്‍റെ ഭാര്യാ സഹോദരന്മാരാണ് പണം കൈകാര്യം ചെയ്യുന്നത്. ബിസിനസ്സുകാർ എല്ലാം അയാളുടെ സുഹൃത്തുക്കളാണ്. മാത്രമല്ല എന്തുകൊണ്ടാണ് മലപ്പുറം എസ്.പി ശശിധരനെ സ്ഥലം മാറ്റാത്തതെന്നും സുജിത്ത് ദാസ് ചോദിക്കുന്നു. എന്നാൽ താൻ പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാറില്ലെന്നാണ് എംഎൽഎ നൽകിയ മറുപടി.

നടൻ ബാബുരാജിനെതിരെ ജൂനിയർ ആർട്ടിസ്റ്റ് പരാതി നൽകിയത് അന്ന് കൊച്ചിയിലായിരുന്ന ഇപ്പോഴത്തെ മലപ്പുറം എസ്.പി ശശിധരന്റെ അടുത്താണ്. എന്നാൽ മൊഴിയെടുത്തില്ലെന്നും സുജിത്ത് ദാസ് ആരോപിച്ചു. മരംമുറി പരിശോധിക്കാൻ കഴിഞ്ഞദിവസം ക്യാമ്പ് ഓഫീസിലെത്തിയ എം.എൽ.എയെ സിപിഒ തടഞ്ഞിരുന്നു. അനധികൃതമായി ആരെയും പ്രവേശിപ്പിക്കെല്ലെന്ന് പറഞ്ഞാണ് തടഞ്ഞത്. തുടർന്ന് എം.എൽ.എ മടങ്ങിയെങ്കിലും ക്യാമ്പ് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

Tags:    
News Summary - Attempt to influence PV Anvar MLA; Investigation against SP Sujit Das

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.