ഷനോജ് ആർ. ചന്ദ്രൻ

അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ.ചന്ദ്രന്

തൃശൂർ: മലയാളത്തിന്റെ പ്രിയകഥാകാരൻ സി.വി. ശ്രീരാമന്റെ ഓർമക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ പതിനഞ്ചാമത് അയനം-സി.വി.ശ്രീരാമൻ കഥാപുരസ്കാരത്തിന് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ഷനോജ് ആർ. ചന്ദ്രന്റെ കാലൊടിഞ്ഞ പുണ്യാളൻ എന്ന പുസ്തകം അർഹമായി.

11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇ. സന്തോഷ് കുമാർ ചെയർമാനും സി.എസ്.ചന്ദ്രിക, വി.കെ.കെ. രമേഷ്, ഡോ. രോഷ്നി സ്വപ്ന എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരത്തെടുത്തത്.

ആഖ്യാനചാരുത കൊണ്ട് സമ്പന്നമായ ഏഴു കഥകളുടെ സമാഹാരമാണിത്. കുട്ടനാടും അയല്‍പ്രദേശങ്ങളുമാണ് മിക്കവാറും എല്ലാ രചനകളുടെയും ഭൂമിക എന്നുണ്ടെങ്കിലും അവ സൂക്ഷ്മതലത്തില്‍ ചിത്രീകരിക്കുന്നത് മാനുഷികമായ അവസ്ഥകളുടെ അതിവിശാലമായ പരിസരത്തെയാണ്.

മണ്ണില്ലാത്തതുകൊണ്ട് ഒറ്റമുറിയില്‍ ഒരു മൃതദേഹം അടക്കം ചെയ്യുകയും അതിനുമേല്‍ നവദമ്പതികള്‍ക്കായുള്ള മണിയറ ഒരുക്കുകയും ചെയ്യുന്ന മനുഷ്യരുടെ കഥയാണ് ‘മീന്റെ വാലേല്‍ പൂമാല’. ‘കാലൊടിഞ്ഞ പുണ്യാളന്‍’ എന്ന കഥയില്‍ വിശ്വാസവും ജീവിതവും കൂടിക്കലരുന്നതു നാം കാണുന്നു. ‘ആമ്പല്‍പ്പാടത്തെ ചങ്ങാടം’, ‘കുളിപ്പുരയിലെ രഹസ്യം’, ‘അരയന്നം’ എന്നീ കഥകളില്‍ രതിയുടെ മോഹിപ്പിക്കുന്ന പക്ഷികള്‍ നിര്‍ത്താതെ ചിറകടിക്കുന്നതു കേള്‍ക്കാം.

സി.വി ശ്രീരാമന്‍ എന്ന വലിയ എഴുത്തുകാരന്റെ പേരിലുള്ള അയനം- സി.വി ശ്രീരാമന്‍ പുരസ്‌ക്കാരത്തിനായി കാലൊടിഞ്ഞ പുണ്യാളൻ തെരഞ്ഞെടുക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു.

2024 ആഗസ്റ്റ് 30 വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ പുരസ്കാരം സമർപ്പിക്കുമെന്ന് അയനം ചെയർമാൻ

വിജേഷ് എടക്കുന്നി അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ഇ. സന്തോഷ് കുമാർ, സി.എസ്.ചന്ദ്രിക, പി.വി. ഉണ്ണികൃഷ്ണൻ, ഹാരീഷ് റോക്കി എന്നിവരും പങ്കെടുത്തു.

ഷനോജ് ആർ.ചന്ദ്രൻ

ആലപ്പുഴ ജില്ലയിലെ പുല്ലങ്ങടിയിൽ ജനനം. മാതൃഭൂമി വിഷുപ്പതിപ്പ് കഥാസമ്മാനം, കേരള സംസ്ഥാന അക്കാദമിയുടെ ഹ്രസ്വ തിരക്കഥാ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിർമ്മാണ സംരംഭമായ ഒരു ബാർബറിന്റെ കഥ എന്ന ചിത്രം സംവിധാനം ചെയ്തു. 

Tags:    
News Summary - Ayanam- CV Sriraman Story Award to Shanoj R. Chandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.