തിരുവനന്തപുരം: പി.എസ്.സിയെ മറികടന്നു സംവരണം അട്ടിമറിച്ച് വ്യാപകമായി പിൻവാതിൽ നിയമനം നടത്തുന്നതിൽ നിയമസഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷം. റാങ്ക് പട്ടിക വന്ന് ഏഴു മാസമായിട്ടും ഒന്നാം റാങ്കുകാരനു പോലും നിയമനം നൽകാത്ത സർക്കാറാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
രാജ്യത്ത് 2023ൽ നടന്ന പി.എസ്.സി നിയമനങ്ങളിൽ 60 ശതമാനത്തിലധികവും കേരളത്തിലാണെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മറുപടി നൽകിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. റാങ്ക് പട്ടിക കാലാവധി തീരും മുമ്പ് എല്ലാ ഒഴിവും നികത്തുകയാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു. മൂന്നു വർഷത്തിനിടെ പതിനായിരത്തോളം തസ്തിക സൃഷ്ടിച്ചിട്ടുണ്ട്.
എട്ടു വർഷത്തിനിടെ മുപ്പതിനായിരത്തിലധികവും. അഞ്ചു വർഷത്തിനിടെ 1.44 ലക്ഷം പേർക്ക് പി.എസ്.സി നിയമന ശിപാർശ നൽകി. 2023ൽ 34,110 പേർക്ക് പി.എസ്.സി വഴി നിയമനം നൽകി. മതിയായ സംവരണം ഉറപ്പാക്കിയാണ് നിയമനം നൽകിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ പേരെ പൊലീസിലേക്ക് റിക്രൂട്ട് ചെയ്യുന്നത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.
സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടിക നിലവിൽ വന്ന് ഏഴുമാസം പൂർത്തിയാകുമ്പോഴും ഒരാൾക്ക് പോലും നിയമനം നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് വകുപ്പുകള്‍ക്ക് വാക്കാല്‍ നിർദേശം നൽകിയിരിക്കുകയാണ്. പതിനായിരക്കണക്കിന് പാർട്ടിക്കാരെയാണ് പിന്‍വാതിലിലൂടെ നിയമിച്ചത്. രാഷ്ട്രീയ ദുഷ്ടലാക്കോടെ സ്വന്തക്കാരെ തിരുകിക്കയറ്റുമ്പോള്‍ അട്ടിമറിക്കപ്പെടുന്നത് പിന്നാക്ക സംവരണമാണ്.
നിയമനാധികാരമില്ലാത്ത സെന്റര്‍ ഫോര്‍ മനേജ്മെന്റ് സ്റ്റഡീസ് പോലും പത്രപരസ്യം നല്കി നിയമനം നടത്തുകയാണ്. മുഖ്യമന്ത്രിയുടെ ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ 558 പേരെയാണ് പിൻവാതിലിലൂടെ നിയമിച്ചത്. സാമൂഹിക നീതിവകുപ്പിൽ 874 പേര്‍ക്കും ധനവകുപ്പിൽ 246 പേർക്കും പിൻവാതിൽ നിയമനം നൽകി. ധനവകുപ്പിൽ നിന്ന് 27 പേർ വിരമിച്ചപ്പോൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തത് 10 ഒഴിവ് മാത്രമാണ്. കേരളത്തിലെ 15നും 29നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കളിൽ തൊഴിലില്ലായ്മ 29.9 ശതമാനമാണെന്ന പീരിയോഡിക് ലേബർ ഫോഴ്സ് സർവേയെ തള്ളിക്കളയാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു. പബ്ലിക് സർവിസ് കമീഷന് പകരം പാർട്ടി സർവിസ് കമീഷൻ വഴിയാണ് സർക്കാർ വ്യാപകമായി പിൻവാതിൽ നിയമനം നടത്തുന്നതെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.സി. വിഷ്ണുനാഥ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.