കൊലപ്പെട്ട ഹൈദ്രു, പ്രതി മൂസ
എടക്കര: പോത്തുകല്‍ വെള്ളിമുറ്റം കൊടീരി ബാവക്കുത്ത് ഹൈദ്രു വധക്കേസിലെ പ്രതി നിലമ്പൂര്‍ കോടതിയില്‍ കിഴടങ്ങി. കീഴ്‌കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി തള്ളിയതിനെത്തുടര്‍ന്നാണ് നല്ലംതണ്ണി മണക്കാട് മുസ്‌ലിയാരകത്ത് മൂസ (40) നിലമ്പൂര്‍ കോടതിയില്‍ കീഴടങ്ങിയത്.ഇയാളെ നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. 2005 ജൂലൈ 18നാണ് വെള്ളിമുറ്റം ബാവക്കുത്ത് ഹൈദ്രു (72) കൊടീരി വനത്തില്‍ കൊല്ലപ്പെട്ടത്.
വനത്തില്‍ കാലികളെ മേയ്ക്കാന്‍ പോയ ഹൈദ്രുവിനെ വനത്തിലെ ഷെഡിന് സമീപം കുറ്റിക്കാട്ടില്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും നൂറുകണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. 2020 ജൂണ്‍ 11ന് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന മണക്കാട് സ്വദേശി മുസ്‌ലിയാരകത്ത് മൂസയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
മൂസയുടെ വീട്ടിലെ മേശവലിപ്പില്‍നിന്ന് ഹൈദ്രുവിന്റേതെന്ന് കരുതുന്ന രക്തക്കറ കണ്ടെത്തി. ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എന്നാല്‍, നിലമ്പൂര്‍ കോടതി ജാമ്യം അനുവദിച്ചു. സെഷന്‍സ് കോടതിയും ഹൈകോടതിയും കീഴടങ്ങാന്‍ ആവശ്യപ്പെട്ടതോടെ സുപ്രീംകോടതിയിലെത്തി. ജാമ്യം തള്ളണമെന്ന് ക്രൈംബ്രാഞ്ച് നല്‍കിയ ഹരജി ശരിവെച്ച സുപ്രീംകോടതി പ്രതിയോട് മൂന്നാഴ്ചക്കുള്ളില്‍ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.