കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷൻ ആരോഗ്യ വിഭാഗത്തിന് മാത്രം ചെലവായത് 28.88 ലക്ഷം രൂപ. ആഹാര സാധനങ്ങൾക്കും തട്ടുകടയിലേക്കും 18 ലക്ഷത്തോളം രൂപയാണ് ചെലവായത്. തട്ടുകടയിലേക്ക് മാത്രം 6.4 ലക്ഷം രൂപയാണ് ആവശ്യമായി വന്നത്. ഇതിന് പുറമെ കുപ്പിവെള്ളത്തിന് 3.31 ലക്ഷം, ചെറുകടികൾക്ക് 37,254 രൂപ, പഴങ്ങൾക്ക് 53,300 രൂപ എന്നിങ്ങനെയും ചെലവായി എന്ന് വിവരാവകാശ മറുപടിയിൽ കോർപറേഷൻ വ്യക്തമാക്കുന്നു. തീയണക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ, അനുബന്ധ ജീവനക്കാർ തുടങ്ങിയവർക്ക് വേണ്ടിവന്ന ചെലവാണെന്നാണ് വിവരം.
മെഡിക്കൽ എമർജൻസി, മാസ്ക്, ഗ്ലൗസ് എന്നിവക്ക് 4.56 ലക്ഷമാണ് ചെലവ് വന്നത്. ഇലക്ട്രോണിക് സാധനങ്ങൾക്ക് 1.16 ലക്ഷം, വാടക സാധനങ്ങൾക്ക് 83,050 രൂപ, പ്ലംബിങ് സാധനങ്ങൾക്ക് 140 രൂപ, വെഹിക്കിൾ പഞ്ചർ 800 എന്നിങ്ങനെയും ചെലവായി. ഇതിന് പുറമെ മറ്റ് ചെലവുകൾ എന്ന നിലയിൽ 3208 രൂപയും കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ കണക്കിലുണ്ട്.
കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് കൊച്ചി മുനിസിപ്പൽ കോർപറേഷൻ കണക്കുകൾ വ്യക്തമാക്കിയത്. അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുള്ള മറ്റ് ചെലവുകൾ ഇനം തിരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന് നഗരസഭ എൻജിനീയറിങ് വിഭാഗം മറുപടി നൽകി. ആവശ്യമെങ്കിൽ അനുമതി വാങ്ങിയ ശേഷം നേരിട്ടെത്തി രേഖകൾ പരിശോധിക്കാമെന്നും വ്യക്തമാക്കുന്നു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തിലെ കോർപറേഷന്റെ വീഴ്ചക്ക് 1.80 കോടി രൂപ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും നൂറുകോടി രൂപ ദേശീയ ഹരിത ട്രൈബ്യൂണലും പിഴ ചുമത്തിയിരുന്നു. ഈ രണ്ട് തുകയും അടച്ചിട്ടില്ലെന്നും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ സ്റ്റേ ലഭിച്ചിട്ടുണ്ടെന്നും കോർപറേഷൻ വ്യക്തമാക്കി. ഒരുമാസത്തോളമാണ് ബ്രഹ്മപുരത്തെ തീയണക്കാൻ ആവശ്യമായി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.