പാരിപ്പള്ളി (കൊല്ലം): നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് രണ്ട് സഹോദരങ്ങൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കൊല്ലം, ചന്ദനത്തോപ്പ്, ചാത്തിനാംകുളം അംബേദ്കർ കോളനിയിൽ എസ്.കെ ഭവനിൽ രാജു-ശശികല ദമ്പതികളുടെ മക്കളായ ശരത് ലാൽ (22), കിരൺ ലാൽ (20) എന്നിവരാണ് മരിച്ചത്. ഒപ്പം കാറിലുണ്ടായിരുന്ന ചാത്തിനാംകുളം സ്വദേശികളായ വിഷ്ണു രാജ്, മണികണ്ഠൻ, വിശാഖ്, കേരളപുരം സ്വദേശി ശ്രീരാജ് എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലർച്ച 3.45ന് ദേശീയപാതയിൽ പാരിപ്പള്ളിക്കും കല്ലുവാതുക്കലിനുമിടയിൽ ശ്രീരാമപുരത്തായിരുന്നു അപകടം. സുഹൃത്തായ ചാത്തിനാംകുളം അഞ്ചുമുക്ക് സ്വദേശി മീരാസാഹിബിനെ വിദേശത്തേക്ക് യാത്രയാക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. മീരാസാഹിബും ബന്ധുക്കളും ഒരു കാറിലും സുഹൃത്തുക്കൾ ആറുപേർ മറ്റൊരു കാറിലുമാണ് വിമാനത്താവളത്തിലേക്ക് പോയത്. പാരിപ്പള്ളിക്കുസമീപം ചായ കുടിച്ച ശേഷം മടങ്ങവെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.
നാട്ടുകാരുടെയും ഹൈവേ പൊലീസിെൻറയും സഹായത്തോടെ കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. കിരൺ ലാൽ സംഭവസ്ഥലത്ത് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ ഏഴോടെയാണ് ശരത് ലാൽ മരിച്ചത്. ശരത് ലാൽ ഒരാഴ്ചക്കകം വിദേശത്ത് പോകാനുള്ള തയാറെടുപ്പിലായിരുന്നു. കിരൺ തിരുവനന്തപുരം ടെക്നോപാർക്കിലെ താൽക്കാലിക ജീവനക്കാരനാണ്.
ശരത്തിെൻറ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും കിരണിെൻറ മൃതദേഹം കൊല്ലം ജില്ല ആശുപത്രിയിലും പോസ്റ്റ്മോർട്ടം ചെയ്ത ശേഷം വൈകീട്ട് വീട്ടിലെത്തിച്ചു. തുടർന്ന്, ആറുമണിയോടെ പോളയത്തോട് ശ്മശാനത്തിൽ ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. പാരിപ്പള്ളി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.