തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കേരള ജനപക്ഷം നേതാവ് പി.സി. ജോർജിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കേസെടുത്തത്. ഡി.ജി.പി അനിൽകാന്തിന്റെ നിർദേശപ്രകാരമാണ് നടപടി. പി.സി. ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി സംഘടനകൾ പരാതി നൽകിയിരുന്നു.
എം.എ യൂസഫലിയുടെ തിരുവനന്തപുരത്തെ മാളില്‍ ഹിന്ദുക്കള്‍ പോകരുതെന്നാണ് അനന്തപുരി ഹിന്ദുസമ്മേളനത്തില്‍ പി.സി ജോര്‍ജ് പറഞ്ഞത്. യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പോപുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകൾ പി.സി. ജോർജിനെതിരെ പരാതി നല്‍കിയിരുന്നു. വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞദിവസം അനന്തപുരി ഹിന്ദുസമ്മേളനത്തിൽ പങ്കെടുക്കവെയാണ് പി.സി. ജോർജ് മുസ്ലിംകൾക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത്. ഇതിനെതിരെ സി.പി.എം സെക്രട്ടേറിയറ്റും മുസ്ലിം സംഘടനകളും രംഗത്തെത്തി. ജോർജിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയും കേരള മുസ്ലിം ജമാ അത്ത് കൗൺസിലും മുസ്ലിം യൂത്ത് ലീഗും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. മതസ്പർധ വളർത്താൻ ശ്രമിച്ച ജോർജിനെതിരെ കർശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലമാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.
സൗഹാർദത്തിന് പേരുകേട്ട കേരളത്തിൽ അത് തകർക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോർജിെൻറ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് എല്ലാ വർഗീയ വാദികളും ബോധപൂർവമായ പദ്ധതികൾ നടപ്പാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം പുറത്തുവന്നിട്ടുള്ളത്. ഇദ്ദേഹത്തിെൻറ സാധാരണ വിടുവായിത്തമായി ഇതിനെ തള്ളിക്കളയാനാകില്ല. പ്രസ്താവന പിൻവലിച്ച് പി.സി. ജോർജ് കേരളീയ സമൂഹത്തോട് മാപ്പുപറയാൻ തയാറാവണം. കേരളത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള എല്ലാവിധ പരിശ്രമങ്ങളെയും ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
പി.സി. ജോർജ് പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും യൂത്ത് ലീഗിെൻറ പരാതിയിൽ പറയുന്നു. പ്രസംഗം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിർത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കും ഇവർക്കുമിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും കാരണമാകും. ജോർജിനെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
കേരളത്തിെൻറ മത-സാമുദായിക സൗഹാര്‍ദ അന്തരീക്ഷത്തിനെ മലീമസമാക്കുന്ന വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍ സെക്രട്ടറി ടി.ടി. ജിസ്മോന് എന്നിവര്‍ ആവശ്യപ്പെട്ടു. പി.സി. ജോർജിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. താജുദീൻ, വർക്കിംഗ് പ്രസിഡന്റ് കമാൽ എം. മാക്കിയിൽ, ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വർഗീയപരാമർശങ്ങൾക്കെതിരെ പി.ഡി.പിയും പൊലീസിൽ പരാതി നൽകിയിരുന്നു. സംസ്ഥാന ട്രഷറർ എം.എസ്. നൗഷാദാണ് ഡി.ജി.പിക്കും കോട്ടയം ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയത്. സമൂഹത്തിൽ വർഗീയത വിതറാൻ മനഃപൂർവം ശ്രമിക്കുന്ന പി.സി. ജോർജിനെതിരെ കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.