കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടമായവരുടെ പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിനുള്ള സഹായങ്ങളും ദുരന്തമേഖല സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ വ്യാപ്തി വിശദീകരിച്ച ശേഷം മുഖ്യമന്ത്രി അവ കുറിപ്പായി കൈമാറി.
നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് നടന്നുവരുകയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ നാശമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. വിശദമായ നിവേദനം സംസ്ഥാനം കേന്ദ്ര സർക്കാറിന് പിന്നീട് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഘാതം സംസ്ഥാനത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് അടിക്കടിയുണ്ടാകുന്ന പ്രവചനാതീതമായ പ്രകൃതി ദുരന്തങ്ങൾ. ഇത്തരം അപ്രതീക്ഷിത പ്രകൃതിക്ഷോഭങ്ങൾ നേരിടാൻ മതിയായ സജ്ജീകരണങ്ങൾ കേരളത്തിന് ആവശ്യമാണ്.
ഈ പശ്ചാത്തലത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ പ്രത്യേക സെന്ററുകളും പഠന സൗകര്യങ്ങളുള്ള പ്രാദേശിക ഓഫിസുകളും സംസ്ഥാനത്ത് ആരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കാലാവസ്ഥാ നിരീക്ഷണത്തിന് ആധുനിക സംവിധാനങ്ങളും ഏർപ്പെടുത്തണം. ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കി സംസ്ഥാന സർക്കാറുമായി സഹകരിച്ചു പ്രവർത്തിക്കാൻ കേന്ദ്ര വകുപ്പുകൾക്ക് നിർദേശം നൽകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.