കോട്ടയം: നഗരത്തിലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് കുന്ദമംഗലം ഭാഗത്ത് വാടകക്ക് താമസിക്കുന്ന പയ്യന്നൂർ മറിയംവില്ല വീട്ടിൽ മുഹമ്മദ് സഫാത്ഖാൻ (27), കോഴിക്കോട് എക്കാട്ടൂർ ഭാഗത്ത് എടത്തുംചാലിൽ വീട്ടിൽ അമൽ സജീവ് (24) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സി.എം.എസ് കോളജിന് സമീപത്തെ ധനകാര്യ സ്ഥാപനത്തിൽനിന്ന് 22 ലക്ഷത്തോളം രൂപ സ്ഥാപന ഉടമയെ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.
സഫാത്ഖാന് വിദേശ യൂനിവേഴ്സിറ്റിയിൽനിന്ന് ഓഫർ ലെറ്റർ ലഭിച്ചിട്ടുണ്ടെന്നും ഇതിനായി 22 ലക്ഷത്തോളം രൂപ അക്കൗണ്ടിൽ കാണിക്കണമെന്നും പറഞ്ഞ് വ്യാജ ഓഫർ ലെറ്റർ തയാറാക്കി സ്ഥാപന ഉടമയെ കാണിച്ച് പിന്നീട് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ പണം തട്ടിയെടുക്കുകയായിരുന്നു. തുടർന്ന്, ഇവർ പണം ഡിവൈൻ ഗോൾഡ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുനല്‍കി സ്വർണനാണയം വാങ്ങുകയും ചെയ്തു.
കാലാവധി കഴിഞ്ഞിട്ടും പണം ലഭിക്കാതിരുന്നതിനെത്തുടർന്ന് സ്ഥാപന ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പണം ഇവരുടെ അക്കൗണ്ടിൽ എത്തിയതായി കണ്ടെത്തുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത് കുമാർ, എസ്.ഐ വി. വിദ്യ, എ.എസ്.ഐ സജി ജോസഫ്, സി.പി.ഒമാരായ ശ്യാം എസ്. നായർ, കെ.എൻ. രാജീവ് കുമാർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.