കൊച്ചി: ബി.ജെ.പിക്ക് ക്ലീൻ ചിറ്റ് നൽകി കൊടകര ഹവാല പണമിടപാട് കേസിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമുള്ള പ്രത്യേക (പി.എം.എൽ.എ) കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ 23 പ്രതികളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരിൽ ആർക്കും ബി.ജെ.പിയുമായി നേരിട്ട് ബന്ധമില്ല.
പ്രധാന പ്രതികളിൽ മോഷ്ടിച്ച പണം അയച്ചതായി ആരോപിക്കപ്പെടുന്ന ധർമരാജ്, അദ്ദേഹത്തിന്റെ ഡ്രൈവർ ഷംജീർ, കൊള്ളയിൽ ബന്ധപ്പെട്ടവർ എന്നിവരും ഉൾപ്പെടുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പിയാണ് പണം കൊണ്ടുവന്നതെന്ന പൊലീസ് അന്വേഷണത്തിന് വിരുദ്ധമാണ് ഇ.ഡിയുടെ കണ്ടെത്തലുകൾ. ആലപ്പുഴയിൽ ഒരു വസ്തു വാങ്ങുന്നതിന് ധർമരാജ് തന്റെ ഡ്രൈവർ ഷംജീറിന് നൽകിയ 3.56 കോടി രൂപ കൊടകരയിൽ കൊള്ളയടിച്ചതായി ഇ.ഡി പറഞ്ഞു. പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ധർമരാജ് സമർപ്പിച്ചിരുന്നു.
പൊലീസ് തിരിച്ചറിഞ്ഞ മോഷ്ടിച്ച തുകക്ക് പുറമെ, ധർമരാജിന്റെ മൂന്നുലക്ഷം രൂപയും എട്ടുലക്ഷം രൂപയുടെ സ്വത്തുക്കളും ഇ.ഡി പിടിച്ചെടുത്തു. കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നുദിവസം മുമ്പ്, 2021 ഏപ്രിൽ നാലിന് ദേശീയപാതയിൽ കൊടകരക്ക്അടുത്തുവെച്ച് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉദ്ദേശിച്ചിരുന്ന ഹവാല പണം കൊള്ളയടിക്കപ്പെട്ടുവെന്ന ആരോപണത്തെ ചുറ്റിപ്പറ്റിയാണ് കേസ്.
അനധികൃത ഫണ്ട് പാർട്ടി ഓഫിസിൽ എത്തിച്ചതായി ബി.ജെ.പിയുടെ മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷും വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് പൊലീസ് കൂടുതൽ അന്വേഷണം നടത്തിയിരുന്നു. കൊടകരയിൽ കൊള്ളയടിച്ച പണം സംസ്ഥാനത്തെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്നതാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
കോഴിക്കോട്: കൊടകര കുഴൽപ്പണകേസിൽ ബി.ജെ.പി നേതാക്കൾക്ക് ക്ലിൻചീറ്റ് നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചതോടെ ആവിയായത് കേസിലെ പരാതിക്കാരനടക്കം നേരത്തേ കേരള പൊലീസിന് നൽകിയ മൊഴികൾ. ആർ.എസ്.എസ് സഹയാത്രികൻ കോഴിക്കോട് സ്വദേശി ധർമരാജനായിരുന്നു കേസിലെ പരാതിക്കാരൻ. 2021 ഏപ്രിൽ മൂന്നിന് കാറിൽ കൊണ്ടുപോയ 25 ലക്ഷം രൂപ കൊടകരയിൽനിന്ന് വാഹനാപകടമുണ്ടാക്കി കൊള്ളയടിച്ചുവെന്ന് ധർമരാജൻ പൊലീസിൽ നൽകിയ പരാതിയോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ, നഷ്ടപ്പെട്ടതായി പറയുന്ന 25 ലക്ഷം രൂപയുടെ സ്രോതസ്സ് ധർമരാജന് വെളിപ്പെടുത്താനായില്ല. സ്ഥലം വിറ്റ പണമെന്നും സ്ഥലം വാങ്ങാനുള്ള പണമെന്നും വിരുദ്ധ മൊഴികൾ നൽകിയതോടെയാണ് പണത്തിന്റെ ഉറവിടത്തിലേക്ക് പൊലീസിന്റെ അന്വേഷണം നീണ്ടത്.
വിശദ ചോദ്യം ചെയ്യലിൽ നിയമസഭ തെരഞ്ഞെടുപ്പ് ആവശ്യത്തിന് ബി.ജെ.പിക്കായി എത്തിച്ച പണമാണെന്ന് ഇയാൾ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴിനൽകി. തുടരന്വേഷണത്തിൽ മൂന്നരക്കോടി രൂപയാണ് നഷ്ടമായതെന്നും വ്യക്തമായി. 25 കോടി രൂപ കർണാടകയിൽനിന്ന് എത്തിച്ചുവെന്നും നിർദേശിച്ചപ്രകാരം പലർക്കായി തുക വിതരണം ചെയ്തുവെന്നും വിതരണത്തിനവശേഷിച്ച പണമാണ് കൊള്ളയടിച്ചതെന്നുമായിരുന്നു കണ്ടെത്തൽ. ധർമരാജന്റെ മൊഴി പ്രകാരം നടത്തിയ പരിശോധനയിലാണ് വിതരണം ചെയ്ത തുകയിൽ ഒന്നരക്കോടിയിലേറെ രൂപ പൊലീസ് വിവിധയിടങ്ങളിൽനിന്നായി പിടിച്ചെടുത്തതും.
കേസിൽ സാക്ഷിയാണിയാൾ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സുഹൃത്താണെന്നും അദ്ദേഹത്തിനൊപ്പം പാർട്ടിയുടെ ദേശീയ നേതാക്കളെവരെ കണ്ടിരുന്നുവെന്നുമുള്ള ധർമരാജന്റെ മൊഴിയാണ് സുരേന്ദ്രനിലേക്ക് അന്വേഷണം നീളാനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.