ക്ഷേത്ര മൈതാനിയിലെ ബി.ജെ.പി സമ്മേളനത്തിനെതിരെ സംഘ്പരിവാർ സഹയാത്രികന്‍റെ പരാതി; ദേവസ്വം ബോർഡ് നിയമ പരിശോധനക്ക്

തൃശൂർ: വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷൻ ജെ.പി. നദ്ദ പങ്കെടുത്ത പരിപാടിയുടെ നിയമവശം പരിശോധിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ്. പരിപാടി ഹൈകോടതി വിധികളുടെ ലംഘനമാണെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂരിലെ പരിസ്ഥിതി-മൃഗസ്നേഹി സംഘടന പ്രവർത്തകനും സംഘ്പരിവാർ സഹയാത്രികനുമായ മനോജ് കലക്ടർക്കും പൊലീസിനും പരാതി നൽകിയ സാഹചര്യത്തിലാണ് തേക്കിൻകാട് മൈതാനം അനുവദിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവുകളിൽ നിയമപരിശോധന നടത്താനും വ്യക്തത വരുത്താനും ബോർഡ് ആലോചിക്കുന്നത്. വടക്കുന്നാഥെൻറ തെക്കേ ഗോപുരനട മറച്ച് വേദിയൊരുക്കിയെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

തൃശൂർ പൂരം, പൂരം പ്രദർശനം, ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികൾ, വിവിധ പ്രദർശനങ്ങൾ എന്നിങ്ങനെ 14 ഇനങ്ങൾക്ക് മാത്രമേ തേക്കിൻകാട് മൈതാനം അനുവദിക്കാവൂ എന്നും രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്ക് അനുവദിക്കരുതെന്നുമാണ് വിവിധ ഹൈകോടതി വിധികളിലുള്ളതെന്ന് പരാതിക്കാരൻ പറയുന്നു. മറ്റു പരിപാടിക്കെല്ലാം ഹൈകോടതിയിൽനിന്ന് പ്രത്യേക അനുമതി േതടേണ്ടതുണ്ട്. അതേസമയം, വിദ്യാർഥി കോർണർ, പൂരം പ്രദർശന നഗരി എന്നിങ്ങനെയുള്ള തേക്കിൻകാടിലെ ചില മേഖലകൾ വാണിജ്യാവശ്യത്തിന് അനുവദിക്കാവുന്നതാണെന്ന് ഉത്തരവുണ്ട്. ഇതനുസരിച്ചാണ് വിവിധ പരിപാടികൾക്കായി ബോർഡ് അനുമതി നൽകാറുള്ളത്. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളുമെല്ലാം തേക്കിൻകാട് മൈതാനിയിൽ പരിപാടി സംഘടിപ്പിക്കാറുമുണ്ട്.

എന്നാൽ, ക്ഷേത്രമൈതാന സംരക്ഷണത്തിെൻറ പേരിൽ പ്രചാരണം നടത്തുന്ന ബി.ജെ.പിതന്നെ രാഷ്ട്രീയ പാർട്ടി പരിപാടിക്കായി ക്ഷേത്രമുറ്റം ഉപയോഗിക്കുന്ന ഇരട്ടത്താപ്പിലെ പ്രതിഷേധത്തിലാണ് പരാതി നൽകിയതെന്നാണ് മനോജ് പറയുന്നത്. വിദ്യാർഥി കോർണർ ആണ് ബി.ജെ.പിയുടെ പൊതുസമ്മേളനത്തിനായി അനുവദിച്ചിരുന്നത്. എന്നാൽ, തെക്കേ ഗോപുരനടയോട് ചേർന്നാണ് വേദിയൊരുക്കിയത്.

ഗോപുരനട മറയ്ക്കുന്ന ഒരു പ്രവൃത്തിയും ചെയ്യരുതെന്ന് നിർദേശവുമുണ്ട്. എന്നാൽ, ഇത് പാലിക്കാതെ ഗോപുരവാതിലിനെ മറയ്ക്കും വിധത്തിൽ വേദിയൊരുക്കിയെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കോടതിയലക്ഷ്യത്തിന് നിയമനടപടികൾ സ്വീകരിക്കുമെന്ന് മനോജ് അറിയിച്ചു. ഈ സാഹചര്യത്തിൽ കോടതിയിൽ ബോർഡ് റിപ്പോർട്ട് സമർപ്പിക്കേണ്ടി വരും. അതിനാലാണ് അടിയന്തരമായി നിയമപരിശോധനക്ക് നീക്കമെന്നാണ് സൂചന. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് പൊതുസമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കേസ് രാഷ്ട്രീയപ്രേരിതം -ബി.ജെ.പി

തൃശൂർ: ബി.ജെ.പി പൊതുസമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കാണിച്ച് കേസെടുത്തത് രാഷ്ട്രീയപ്രേരിതവും പക്ഷപാതപരവുമെന്ന് ജില്ല പ്രസിഡൻറ് കെ.കെ. അനീഷ്കുമാർ പറഞ്ഞു. സാനിറ്റൈസറും മാസ്ക്കും ഉപയോഗിച്ചാണ് എല്ലാവരും പരിപാടിക്കെത്തിയത്.

വന്നവരെയെല്ലാം കസേരകളിൽ ഇരുത്തി സാമൂഹിക അകലം പാലിക്കാൻ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. കോവിഡ് ബാധിതർ പങ്കെടുത്തിട്ടില്ല. സമ്മേളനത്തിെൻറ പേരിൽ ബുദ്ധിമുട്ടുണ്ടായെന്ന പരാതി ആർക്കുമില്ല. ഇരുനൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾക്കെല്ലാം കേസെടുക്കാനാണ് തീരുമാനമെങ്കിൽ ആദ്യം കേസെടുക്കേണ്ടത് ആലപ്പുഴ ബൈപാസ് പരിപാടിയിലെ തിരക്കിന് മുഖ്യമന്ത്രി പിണറായി വിജയനും കോവിഡ് മാനദണ്ഡം ലംഘിച്ച് അദാലത്ത് നടത്തുന്ന മന്ത്രിമാർക്കും എതിരെയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - complains against BJP rally at Kshetra Maidan; Devaswom Board for legal examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.