തിരുവനന്തപുരം: ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാനുള്ള ബി.ജെ.പി നീക്കം പ്രതിരോധിക്കണമെന്ന കാര്യത്തിൽ ഏകാഭിപ്രായമുണ്ടായിട്ടും വിവാദം വിട്ടുമാറാതെ കോൺഗ്രസ്. തൊടുന്നതെല്ലാം വിവാദത്തിൽ കലാശിക്കുകയെന്ന പതിവ് രീതിതന്നെ ഈ വിഷയത്തിലും. ബി.ജെ.പി നീക്കം ഗൗരവമായി കാണണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയ മുതിർന്ന നേതാവ് കെ.സി. ജോസഫിനെ കെ.പി.സി.സി പ്രസിഡന്റ് അപമാനിച്ചെന്ന ആക്ഷേപമാണ് പുതിയ വിവാദം. ബി.ജെ.പി നീക്കത്തെ കോൺഗ്രസ് നേതൃത്വം തുടക്കത്തിൽ ലാഘവത്തോടെയാണ് സമീപിച്ചത്. കേരളത്തിലെ ക്രൈസ്തവ വോട്ട്ബാങ്ക് പൊതുവെ കാലങ്ങളായി യു.ഡി.എഫിന് അനുകൂലമാണ്. അതിനു വിള്ളലുണ്ടാക്കുന്ന തരത്തിൽ ബി.ജെ.പി നീങ്ങുകയും പതിവിനു വിരുദ്ധമായി ചില ബിഷപ്പുമാർ അനുകൂലമായി പ്രതികരിക്കുകയും ചെയ്തിട്ടും വിഷയം ഗൗരവമായി കാണാൻ നേതൃത്വം തയാറായില്ല.
അപകടം തിരിച്ചറിഞ്ഞ് വിഷയത്തെ ഗൗരവമായി കാണണമെന്നും രാഷ്ട്രീയകാര്യസമിതി ചേർന്ന് കാര്യങ്ങൾ ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് മുതിർന്ന നേതാവ് കെ.സി ജോസഫ് കെ.പി.സി.സി പ്രസിഡന്റിന് കത്തുനൽകി. ബിഷപ്പുമാരുടെ ബി.ജെ.പി അനുകൂല പ്രതികരണം നേതൃത്വം ഗൗരവത്തോടെ കാണണമെന്ന് കെ. മുരളീധരനും ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് സഭാ നേതൃത്വങ്ങളുമായി ചർച്ച നടത്താനും രാഷ്ട്രീയകാര്യസമിതി വിളിക്കാനും കെ.പി.സി.സി തീരുമാനിച്ചത്.
തലശ്ശേരി ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളെ കണ്ട കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, കെ.സി. ജോസഫിനെ ആക്ഷേപിക്കുന്ന വിധത്തിലാണ് പ്രതികരിച്ചത്. കത്തിലെ പരാമർശം അപക്വമായിപ്പോയെന്നും പാർട്ടിക്കുള്ളിൽനിന്ന് ആരും കുത്തിത്തിരിപ്പ് ഉണ്ടാക്കാതിരുന്നാൽ മതിയെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. ഈ പ്രതികരണത്തോട് പാർട്ടിയിൽ പൊതുവെ ആർക്കും യോജിപ്പില്ല.
അപക്വമായി ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ കത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയകാര്യസമിതി വിളിക്കാനും ബിഷപ്പുമാരെ കാണാനും പാർട്ടി തീരുമാനിച്ചത് അതിനു തെളിവാണെന്നും ജോസഫ് മറുപടിയും നൽകി. കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണത്തിലെ അസന്തുഷ്ടി മുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാനുള്ള ബി.ജെ.പി നീക്കം ചെറുക്കാനുള്ള തന്ത്രങ്ങൾ ആലോചിക്കാൻ 20ന് രാവിലെ ചേരുന്ന രാഷ്ട്രീയകാര്യസമിതി യോഗത്തിലും പ്രസിഡന്റിന്റെ പ്രതികരണം ചർച്ചയാകും. ബ്ലോക്ക്, ഡി.സി.സി പുനഃസംഘടനക്കായി കെ.പി.സി.സി രൂപം നൽകിയ ഏഴംഗ സമിതിയുടെ യോഗം ബുധനാഴ്ച വൈകീട്ട് നടക്കും. കെ.പി.സി.സി പ്രസിഡന്റും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.