തൊടുപുഴ: ബൈസൺവാലി പഞ്ചായത്തിലെ ചൊക്രമുടി കൈയേറ്റത്തിൽ റവന്യൂ മന്ത്രിയുടെ ഓഫിസിനും സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറിക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി പാർട്ടി നേതാവ്. സി.പി.ഐ ജില്ല കൗൺസിൽ അംഗം വിനു സ്കറിയയാണ് ഇടുക്കി പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തുവന്നത്.
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഭൂമി സ്വന്തമാക്കാൻ റവന്യൂ മന്ത്രിയുടെ ഓഫിസിൽനിന്ന് വഴിവിട്ട ഇടപെടലുണ്ടായതിന് പിന്നിൽ സി.പി.ഐ ജില്ല സെക്രട്ടറിക്ക് പങ്കുണ്ടെന്ന് വിനു സ്കറിയ ആരോപിച്ചു. റീ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് കൈവശക്കാരൻ നൽകിയ അപേക്ഷയിൽ മന്ത്രിയുടെ ഓഫിസ് നടത്തിയ ഇടപെടലും പാർട്ടി ജില്ല നേതാക്കളുടെ ഇടപാടുകളും കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണം. ജില്ല സെക്രട്ടറി സലീംകുമാറിന്റെ അറിവോടെയാണ് കൈയേറ്റം നടന്നതെന്നും ലാഭത്തിന്റെ വിഹിതം അദ്ദേഹം പറ്റിയെന്നും വിനു പറഞ്ഞു.
സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ല. എന്നാൽ, താൻ ജില്ല സെക്രട്ടറിക്കെതിരെ നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ ആരോപണ വിധേയനായ സെക്രട്ടറിയെതന്നെ ചുമതലയേൽപിക്കുകയാണ് സംസ്ഥാന നേതൃത്വം ചെയ്തത്. ഭൂമിയിടപാടിന്റെ ലാഭത്തിൽ മൂന്നിലൊന്ന് ജില്ല സെക്രട്ടറി കൈപ്പറ്റിയിട്ടുണ്ട്. ഭൂമിയിടപാടിലെ അഴിമതി ചൂണ്ടിക്കാണിച്ച തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാനാണ് പാർട്ടി നേതൃത്വവും വിവാദ ഭൂമിയിടപാടുകാരനും ശ്രമിക്കുന്നതെന്നും വിനു പറഞ്ഞു.
റെഡ് സോണിൽപെട്ട അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ചൊക്രമുടിയിലെ 25 ഏക്കർ വരുന്ന സ്ഥലത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് പിന്നിൽ റവന്യൂ വകുപ്പിന്റെ ഒത്താശയുണ്ടെന്ന് സ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചിരുന്നു.
തുടർന്ന് റവന്യൂ മന്ത്രി ഇടപെട്ട് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ, ചൊക്രമുടിയിലെ വിവാദഭൂമി അളന്ന് തിട്ടപ്പെടുത്തി തുടർ നടപടി സ്വീകരിക്കാനുള്ള നീക്കം റവന്യൂവകുപ്പ് തുടങ്ങി. മതിയായ രേഖകളുമായി ഈ മാസം 14ന് ഹാജരാകാൻ ഭൂമി വാങ്ങിയ 44 പേർക്ക് ദേവികുളം സബ് കലക്ടർ നോട്ടീസ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.