കൊച്ചി: കൊച്ചി ബോൾഗാട്ടി പാലസിൽ അന്താരാഷ്ട്ര പ്രശസ്ത ഡി.ജെ. അലൻ വാക്കറുടെ സംഗീതപരിപാടിക്കിടെ കൂട്ടത്തോടെ മൊബൈൽ ഫോണുകൾ മോഷണംപോയി. 21 ഐ ഫോണുകളുൾപ്പെടെ 35 സ്മാർട്ട് ഫോണുകൾ നഷ്ടമായെന്നാണ് മുളവുകാട് പൊലീസിൽ ലഭിച്ച പരാതി. എന്നാൽ, പരാതി നൽകാത്ത കേസുകൾ ഇതിലുമേറെ വരുമെന്നാണ് സൂചന. പരിപാടിക്കിടെ കഞ്ചാവുമായി നാലുപേരും പിടിയിലായി. ആലപ്പുഴ സ്വദേശികളായ അഗസ്റ്റിൻ ജോസഫ്, ഷാരോൺ മൈക്കിൾ, അഗസ്റ്റിൻ റിജു, ആൻറണി പോൾ എന്നിവരെയാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഞായറാഴ്ച വൈകീട്ടാണ് ഇ-സോൺ എന്റർടെയ്ൻമെന്റ്സിന്റെ സംഘാടനത്തിൽ സൺബേൺ അറീന ഫീറ്റ് അലൻ വാക്കർ എന്ന സംഗീതനിശ അരങ്ങേറിയത്.
വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തുടനീളം പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്. 5000ത്തിലേറെപേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. നിരവധി പൊലീസുകാരെയും പരിപാടി നടക്കുന്ന വേദിയിൽ വിന്യസിച്ചു.
പരിപാടി നടക്കുന്ന സ്ഥലത്ത് പൂർണമായും സി.സി ടി.വി നിരീക്ഷണവുമുണ്ടായിരുന്നു. എന്നാൽ, സുരക്ഷാ സംവിധാനങ്ങളുടെയെല്ലാം കണ്ണുവെട്ടിച്ചാണ് മോഷണം അരങ്ങേറിയത്. പരിപാടിക്കിടെ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് ഫോണുകൾ അടിച്ചുമാറ്റിയത്. ഇത്രയധികം ഫോണുകൾ ഒരുമിച്ച് നഷ്ടപ്പെട്ടതിനാൽ ആസൂത്രിത നീക്കമാണ് നടന്നതെന്നാണ് പൊലീസ് വിലയിരുത്തൽ. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുൾപ്പെടെ അന്വേഷണം നടക്കുകയാണെന്ന് മുളവുകാട് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.