തൃശൂര്‍: നിയന്ത്രണമില്ലാതെ നീങ്ങിയിരുന്ന കോർപറേഷൻ ഭരണത്തിൽ നേരിട്ട് ഇടപെട്ട് സി.പി.എം നേതൃത്വം. വിവാദമായ ലാലൂര്‍ ഡിവിഷനിലെ തോട് അടച്ചുകെട്ടിയുള്ള റോഡ് നിർമാണ പ്രവൃത്തി നിർത്തിവെക്കാൻ പാർട്ടി നിർദേശിച്ചു. സംഭവത്തിൽ വിശദ അന്വേഷണവും പാർട്ടി തീരുമാനിച്ചു. സി.പി.എം കോർപറേഷൻ സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാന നേതാക്കളും ജില്ല സെക്രട്ടറിയടക്കമുള്ളവരും പങ്കെടുത്ത യോഗത്തിലേക്ക് കോർപറേഷനിലെ സി.പി.എം ചുമതലയുള്ള ജില്ല കമ്മിറ്റിയംഗം വർഗീസ് കണ്ടംകുളത്തിയെയും ഏരിയ കമ്മിറ്റിയംഗം അനൂപ് ഡേവീസ് കാടയെയും വിളിച്ചുവരുത്തി.
വെള്ളിയാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ചക്ക് വരും. കഴിഞ്ഞ യോഗത്തിൽ വിഷയത്തിൽ ഭരണപക്ഷത്തുനിന്നും എതിർപ്പുയർന്നിരുന്നു. സ്വകാര്യ വ്യക്തിക്ക് മാത്രം ഗുണകരമാകുംവിധം പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയ പദ്ധതിക്ക് ഓണ്ഫണ്ടില്നിന്ന് തുക അനുവദിച്ചതാണ് വിവാദമായത്. തോട് സംരക്ഷണപദ്ധതി എന്ന നിലയിൽ രൂപം നൽകിയ പദ്ധതിയിൽ തോട് അടച്ചുള്ള റോഡ് നിർമാണമാണ് നടത്തിയത്.
പ്ലാൻ ഫണ്ടിൽനിന്ന് 55 ലക്ഷം അനുവദിച്ച് മുൻകൂർ അനുമതി നൽകിയിരുന്നു. കൂടാതെ ഓൺഫണ്ടിൽനിന്നും 51 ലക്ഷം കൂടി അനുവദിച്ചു. നേരത്തെ ഭരണവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളും പരാതികളും ഉയർന്നിരുന്നുവെങ്കിലും സി.പി.എം നേരിട്ട് ഇടപെട്ടിരുന്നില്ല. ആദ്യമായിട്ടാണ് നേതൃത്വം ഗൗരവകരമായി വിഷയത്തിൽ ഇടപെട്ട് നിർദേശം നൽകുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണിതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.