മാനന്തവാടി: റോഡ് സൗകര്യം ഇല്ലാത്തതിനാൽ യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ ആദിവാസി വൃദ്ധൻ മരിച്ചു. തിരുനെല്ലി കാട്ടിക്കുളം അമ്മാനി കോളനിയിലെ ബാലൻ (70) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെ പനിയും ചുമയും ബാധിച്ച ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ മകനും ബന്ധുക്കളും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശക്തമായ മഴയെ തുടർന്ന് വനത്തിലൂടെയുള്ള മണ്ണു റോഡ് ചളിക്കളമായതിനാൽ കോളനിയിലേക്ക് വാഹനം എത്തിക്കാൻ സാധിച്ചില്ല. തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ബാലനെ കസേരയിലിരുത്തി ഒരു കിലോമീറ്ററോളം ചുമന്ന് രണ്ടാം ഗേറ്റിൽ കൊണ്ടുവന്ന് അവിടെനിന്ന് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ഉച്ചയോടെ മരിക്കുകയായിരുന്നു.
അമ്മാനിവാസികൾ റോഡിനായി പഞ്ചായത്തിന് സ്ഥലം വിട്ടുനൽകിയിട്ട് വർഷങ്ങളായിട്ടും ഇതുവരെ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. എല്ലാ വർഷവും റോഡിന് ഫണ്ട് വെച്ചിട്ടുണ്ടെന്നു പറഞ്ഞ് പഞ്ചായത്ത് ഭരണസമിതി വഞ്ചിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു. റോഡിന് ഫണ്ട് അനുവദിച്ചെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്ന് സ്വകാര്യ വ്യക്തിയുടെ 30ലേറെ കവുങ്ങ് മുറിച്ചുമാറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും റോഡ് യാഥാർഥ്യമായില്ല. വിജയയാണ് ബാലെൻറ ഭാര്യ. മകൻ: ഷിനോജ്. മരുമകൾ: ശ്രീഷ്മ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.