തിരുവനന്തപുരം: വനമേഖലയിലെ തേക്ക് ഉൾപ്പെടെയുള്ള തോട്ടങ്ങളിലെ മരങ്ങൾ മുറിച്ചു നീക്കാൻ വനംവകുപ്പ് സാധ്യതപഠനം നടത്തുന്നു. ഇതിനായി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് ക ൺസർവേറ്റർ (പാലക്കാട്) അർജൻകുമാർ ചെയർമാനും റിട്ട. സുവോളജി പ്രഫസർ ഡോ. ഇ. കുഞ്ഞികൃ ഷ്ണൻ, വന്യ ജീവി ശാസ്ത്രജ്ഞൻ ഡോ.പി. ബാലകൃഷ്ണൻ, ഡോ. പി.ഒ. നമീർ, ജയിംസ് സക്കറിയ എന്നിവർ അംഗങ്ങളുമായ കമ്മിറ്റി രൂപവത്കരിച്ചു. മുറിച്ചുമാറ്റുന്ന മരങ്ങൾക്ക് പകരം സ്വാഭാവിക വനം െവച്ചുപിടിപ്പിക്കാനാണ് ആലോചന. ഇതിന് കേന്ദ്രസർക്കാറിെൻറ അനുമതിയും നിയമഭേദഗതിയും ആവശ്യമാണ്.
വന്യജീവി സങ്കേതങ്ങൾക്കുള്ളിൽ തേക്ക് തോട്ടങ്ങൾ ഉള്ളതുകൊണ്ട് വന്യമൃഗങ്ങൾക്ക് ഗുണമില്ലെന്നും ഭക്ഷണത്തിന് പ്രയോജനപ്പെടുന്നില്ലെന്നുമാണ് വിലയിരുത്തൽ. വേനൽകാലത്ത് ഇല പൊഴിയുന്നതിനാൽ സൂര്യപ്രകാശം നേരിട്ട് മണ്ണിൽ പതിച്ച് വൻതോതിൽ ജലദൗർലഭ്യവുമുണ്ടാകുന്നു. വന്യമൃഗസങ്കേതങ്ങളിലെയും ദേശീയോദ്യാനങ്ങളിലെയും ഒരുമരവും മുറിക്കരുതെന്നും വീണുകിടക്കുന്ന മരംപോലും എടുക്കാൻ പാടില്ലെന്നുമാണ് വന്യമൃഗസംരക്ഷണ നിയമത്തിൽ പറയുന്നത്. ഇതുസംബന്ധിച്ച് കോടതി വിധികളുമുണ്ട്. അതിനാൽ സംസ്ഥാനത്തിന് വലിയ റവന്യൂ വരുമാനം നേടിത്തരുന്ന തേക്കുമരങ്ങൾ നശിച്ചുപോകുന്ന സാഹചര്യവുമുണ്ട്.
വന്യജീവി സങ്കേതങ്ങളിലെയും മറ്റും പ്ലാേൻറഷനുകളിലെയും മരങ്ങൾ ഓരോവർഷവും നിശ്ചിത ശതമാനം മുറിച്ചുവിൽക്കാനാണ് പദ്ധതി. ഇതുവഴി സർക്കാറിന് വരുമാന വർധനയുണ്ടാക്കാനുമാവും. സ്വാഭാവിക വനം വെച്ചുപിടിപ്പിച്ചാൽ മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാനാവുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സംസ്ഥാനത്ത് തടി ഇറക്കുമതിയിലൂടെ ഉണ്ടാകുന്ന ചെലവ്, മുറിച്ചുവിൽക്കാൻ കഴിയാത്ത തരത്തിൽ വന്യമൃഗ സങ്കേതങ്ങളും മറ്റുമുള്ള തേക്ക് തോട്ടങ്ങളുടെ വിസ്തീർണം, മരങ്ങളുടെ വ്യാപ്തി, മുറിച്ചുവിറ്റാൽ ഉണ്ടാകുന്ന സാമ്പത്തികനേട്ടം, പകരം സ്വാഭാവിക വനം രൂപപ്പെടുത്തിയാലുള്ള ഗുണങ്ങൾ തുടങ്ങിയ കാര്യങ്ങളിലാണ് വിശദപഠനം നടത്തുക. ബ്രിട്ടീഷ് ഭരണകാലത്താണ് സംസ്ഥാനത്ത് തേക്ക് തോട്ടങ്ങൾ വെച്ചുപിടിപ്പിക്കാൻ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.