ന്യൂഡൽഹി: ചെന്നൈ ഐ.ഐ.ടിയില്‍ നടന്ന ഫാത്തിമ ലത്തീഫിെൻറ ദുരൂഹമരണത്തെ സംബന്ധിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പാര്‍ലമെൻറ് മന്ദിരത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷത യില്‍ ചേര്‍ന്ന സർവകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടു. ഈ അധ്യയനവര്‍ഷം ചെന്നൈ ഐ.ഐ.ടിയില്‍ നടന്ന ആറാമത്തെ ദുരൂഹ മരണമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന മാനസിക പീഡനങ്ങളെ സംബന്ധിച്ചും വിവേചനത്തെ സംബന്ധിച്ചും സമഗ്രമായ ചര്‍ച്ചയും അന്വേഷണവും ഉണ്ടാകണം. ഇതുസംബന്ധിച്ച നിവേദനവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കി. ഡി.എം.കെ നേതാവ് ടി.ആര്‍. ബാലു, ചെന്നൈ ഐ.ഐ.ടിയില്‍ തുടര്‍ച്ചയായി നടക്കുന്ന മരണങ്ങള്‍ ഗുരുതരമാണെന്നും ഭയവിഹ്വലമായ അന്തരീക്ഷമാണ് ഐ.ഐ.ടിയില്‍ നിലനില്‍ക്കുന്നതെന്നും പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയുടെ ഭാഗമാണിതെന്ന് ടി.ആര്‍. ബാലു ചൂണ്ടിക്കാട്ടിയപ്പോള്‍ എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ പ്രതിഷേധിച്ചു. സി.പി.എം അംഗം ടി.കെ. രംഗരാജൻ വിഷയം ഗൗരവമായി ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടു. വിഷയഗൗരവം പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അന്വേഷണത്തിന് ചെന്നൈയിൽ പോയതായി പാര്ലമെൻററികാര്യസഹമന്ത്രി വി. മുരളീധരന്‍ യോഗത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.