പമ്പ: ശബരിമല യുവതി പ്രവേശന വിധിയിൽ സാവകാശം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതി നായി സുപ്രീംകോടതിയിൽ സാവകാശ ഹരജി സമർപ്പിക്കാൻ വെള്ളിയാഴ്ച പമ്പയിൽ ചേർന്ന ദേവസ്വം ബോർഡിെൻറ നിർണായക യോഗം തീരുമാനിച്ചു. ശനിയാഴ്ചയോ തിങ്കളാഴ്ചയോ ഹരജി സമർപ്പിക്കുമെന്ന് ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ മാധ്യമപ്രവർത്തകരെ അറിയിച്ചു. മുതിർന്ന അഭിഭാഷകനായ സി.യു. സിങ്ങാണ് ബോർഡിനുവേണ്ടി ഹാജരാവുക. നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. ശബരിമല വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സാവകാശ ഹരജി നൽകുന്നതിനോട് സർക്കാറിന് എതിർപ്പില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.
ദേവസ്വം ബോർഡിെൻറ നിലപാടുകളെ മുമ്പും സർക്കാർ എതിർത്തിട്ടില്ല. ബോർഡ് സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കാനാണ് എന്നും അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. യുവതി പ്രവേശനവിധി വന്നശേഷം രണ്ടുതവണ നട തുറന്നപ്പോഴുണ്ടായ സാഹചര്യങ്ങളും പ്രളയം പമ്പയിൽ സൃഷ്ടിച്ച വലിയ നാശനഷ്ടങ്ങളും ഹരജിയിൽ ചൂണ്ടിക്കാട്ടും. യുവതികൾക്ക് പ്രവേശനം അനുവദിക്കുന്നതിന് ആവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കാൻ കഴിയാത്തതും ധരിപ്പിക്കും. സാവകാശം എത്രകാലമെന്നത് സംബന്ധിച്ച് ബോർഡ് ആവശ്യമുന്നയിക്കില്ല.
രാവിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നിലക്കലിൽ കൂടിക്കാഴ്ച നടത്തിയശേഷമാണ് പമ്പയിൽ ദേവസ്വംബോർഡ് യോഗം ചേർന്നത്. യുവതി പ്രവേശനത്തിനെതിരെ നടക്കുന്ന സമരങ്ങൾ സംസ്ഥാനത്ത് വർഗീയ ലഹളയുണ്ടാക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്നാണ് സർക്കാർ വിലയിരുത്തൽ. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതിെൻറകൂടി അടിസ്ഥാനത്തിലാണ് സാവകാശ ഹരജിക്കുള്ള തീരുമാനം. പ്രളയം തകർത്ത ശബരിമലയിൽ, സംഘർഷാവസ്ഥ കാരണം കൂടുതൽ സൗകര്യങ്ങളൊരുക്കാൻ ദേവസ്വം ബോർഡിന് സാധിച്ചിട്ടില്ല. ഇക്കാര്യവും കോടതിയെ അറിയിക്കും.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നതായി കടകംപള്ളി തിരുവനന്തപുരത്ത് ആവർത്തിച്ചു. ശബരിമലയിൽ അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയതായും മന്ത്രി പറഞ്ഞു.
യുവതി പ്രവേശനത്തിനെതിരായ സമരത്തിൽ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും ചേർന്നതോടെയാണ് സമരം ശക്തമായത്. സർക്കാറോ ദേവസ്വം ബോർഡോ സാവകാശഹരജി നൽകിയാൽ പന്തളം, തന്ത്രി കുടുംബങ്ങൾ പ്രത്യക്ഷ സമരത്തിൽനിന്ന് പിന്തിരിയുമെന്നും സൂചനയുണ്ട്.
തീർഥാടനകാലത്ത് ദർശനത്തിനെത്താൻ 700ലേറെ യുവതികളാണ് പൊലീസിെൻറ വെർച്വൽ ക്യൂ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിലും ഏറെപ്പേർ നേരിട്ട് എത്തുമെന്നും കരുതപ്പെടുന്നുണ്ട്. അതിനാൽ തീർഥാടനകാലം ആകെ സംഘർഷഭരിതമാകുമെന്ന ആശങ്കയും ഇത്തരമൊരു തീരുമാനത്തിന് ദേവസ്വം ബോർഡിനെയും അതിന് പച്ചക്കൊടികാട്ടാൻ സർക്കാറിനെയും പ്രേരിപ്പിച്ചുവെന്നുവേണം കരുതാൻ.
സാവകാശം എന്നാൽ സ്റ്റേ തന്നെ
െകാച്ചി: വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാനുദ്ദേശിച്ച് നൽകുന്ന സാവകാശഹരജിയിലൂടെ ദേവസ്വം ബോർഡ് ഉന്നയിക്കാനൊരുങ്ങുന്നത് സ്റ്റേ ആവശ്യംതന്നെ. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിധിയുണ്ടാകാനുള്ള അവസ്ഥ തുടരാൻ അനുവദിക്കുക, വീണ്ടും പുനഃപരിശോധന ഹരജി പരിഗണിക്കുന്ന ജനുവരി 22 വരെ വിധിക്ക് സ്റ്റേ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് കോടതി മുമ്പാകെ ഉന്നയിക്കാൻ കഴിയുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.