കോഴിക്കോട്: ഭക്ഷ്യ ഉൽപന്നങ്ങൾ കൂടുതൽ ആകർഷകമാക്കാൻ ക്രമാതീതമായി കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തൽ. ആകർഷകമായ തോതിൽ നല്ല നിറമുള്ള ഭക്ഷണമാണ് ആളുകൾ കൂടുതൽ തിരഞ്ഞെടുക്കുക. ഇത് മുൻകൂട്ടിക്കണ്ടാണ് ഹോട്ടലുകളും ബേക്കറികളും ഭക്ഷ്യവിഭവങ്ങളിലും പലഹാരങ്ങളിലും അമിതമായി കൃത്രിമനിറങ്ങൾ ഉപയോഗിക്കുന്നത്.
ഭക്ഷ്യ ഉൽപന്നങ്ങളിൽ നിശ്ചിത അളവിൽ കളർ ഉപയോഗിക്കാമെങ്കിലും ഇതിലും കൂടിയ അളവിൽ കളർ മിശ്രിതമാണ് ഹോട്ടൽ, ഫാസ്റ്റ് ഫുഡ് കടകളിൽ മാംസ വിഭവങ്ങളിലടക്കം ചേർക്കുന്നത്. ചിക്കൻ ചില്ലി, ചിക്കൻ ഫ്രൈ, ബിരിയാണിയിലും മന്തിയിലും ഉപയോഗിക്കുന്ന ചിക്കൻ, ബീഫ്, ചിക്കൻ തന്തൂരി, ബ്രോസ്റ്റഡ്, പിസ എന്നിവക്ക് കടും ചുവപ്പ് നിറം ലഭിക്കുന്നതിനാണ് കൃത്രിമ നിറം ഉപയോഗിക്കുന്നത്. ടാർട്രാസൈൻ, സൺസെറ്റ് യെല്ലോ സംയുക്തമായി ഉപയോഗിച്ചാൽ ഇറച്ചി പാകം ചെയ്താലും നല്ല ചുവപ്പ് നിറം ലഭിക്കും.
ജില്ലയിൽ ഭക്ഷണത്തിൽ കൃത്രിമനിറം ചേർത്തതിന് ഈ വർഷം 133 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കൃത്രിമനിറങ്ങളുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി 850 സാമ്പിളുകളാണ് ഇക്കാലയളവിൽ പരിശോധനക്ക് എടുത്തിരുന്നതെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമീഷണർ സക്കീർ ഹുസൈൻ അറിയിച്ചു.
ടാർട്രാസൈൻ, സൺസെറ്റ് യെല്ലോ, അമരന്ത്, അല്ലുറ റെഡ്, ക്വിനോലിൻ യെല്ലോ, ബ്രില്യന്റ് ബ്ലൂ, ഇൻഡിഗോ കാർമൈൻ എന്നിവയാണ് സാധാരണ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന സിന്തറ്റിക് നിറങ്ങൾ. ജിലേബി, ലഡു എന്നിവയിൽ കുറഞ്ഞ തോതിൽ കളർ ചേർക്കാൻ അനുമതിയുണ്ട്. 10 കിലോ മാവിന് ഒരു ഗ്രാം കളർ ഉപയോഗിക്കാമെന്നാണ് ചട്ടം. ഇതിന്റെ മറവിൽ ബേക്കറികളിൽ ഒട്ടുമിക്ക പലഹാരങ്ങളിലും കൃത്രിമ നിറം ഉപയോഗിക്കുന്നു.
ശർക്കരയിൽ നിറത്തിനായി റൊഡോമിൻ ബി ചേർക്കുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തുകയും കൃത്രിമ നിറം കണ്ടെത്തിയ ശർക്കര പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ലേബൽ ഇല്ലാത്ത ശർക്കര വിൽക്കുന്നതിനും ജില്ലയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൃത്രിമനിറങ്ങൾ ചേർത്ത ഭക്ഷണം പതിവായി കഴിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. ഗ്യാസ്ട്രൈറ്റിസ്, അൾസർ, അർബുദം തുടങ്ങിയ മാരക രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
അനുവദനീയമായ തോതിൽ കൂടുതൽ കൃത്രിമ നിറങ്ങൾ പലഹാരങ്ങളിലും മറ്റു ഭക്ഷ്യ ഉൽപന്നങ്ങളിലും ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകുകയും പരിശോധന നടത്തുകയും ചെയ്യാറുണ്ടെന്നും അധികൃതർ അറിയിച്ചു. ബേക്കറി ഉൽപന്നങ്ങളിൽ അടക്കം അനധികൃതമായി കൃത്രിമ നിറങ്ങൾ ചേർക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ കണ്ണടക്കുകയാണെന്നും പരിശോധന ഫലപ്രദമാകുന്നില്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.