ദുരന്ത വാർത്തയിൽ വിറങ്ങലിച്ച് പെരുമ്പാവൂർ; മഴയിൽ ഭിത്തി നനഞ്ഞത് വീടിന്റെ തകർച്ചക്ക് ഇടയാക്കിയെന്ന് നിഗമനം

പെരുമ്പാവൂർ: വീട് തകർന്ന് കുടുംബത്തിലെ ഏക ആൺതരി ദാരുണമായി മരിച്ച വിവരമറിഞ്ഞ് വിറങ്ങലിച്ച് പെരുമ്പാവൂർ കീഴില്ലം. വ്യാഴാഴ്ച പുലർച്ച ഇരുനില വീട് തകർന്നുവെന്ന വിശ്വസിക്കാനാകാത്ത ദുരന്ത വാർത്തയാണ് നാടിനെ വിളിച്ചുണർത്തിയത്. കീഴില്ലം അമ്പലംപടിയിൽ കാവിൽതോട്ടം ഇല്ലം ഈശ്വരൻ നമ്പൂതിരിയുടെ മകൻ ഹരിനാരായണൻ (13) ആണ് മരിച്ചത്.

മഴയെ തുടർന്ന്​ ഭിത്തികൾക്കുണ്ടായ നനവാണ് വീടിന്റെ തകർച്ചക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം ചൂണ്ടിക്കാട്ടി തഹസിൽദാർ കലക്ടർക്ക്​ റിപ്പോർട്ട്​ നൽകി. അടിയിലെ മണ്ണിന് വിള്ളൽ വീണ് ഭൂമിക്കടിയിലേക്ക് കെട്ടിടത്തിന്റെ അടിഭാഗം പതിക്കുകയായിരുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് തഹസിൽദാർ അറിയിച്ചു.

ഇരുനില വീടിന്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് പതിച്ചെന്നായിരുന്നു പുറത്തുവന്ന വാർത്ത. കേട്ടവർ സംഭവസ്ഥലത്തേക്ക് പാഞ്ഞു. അഗ്നിരക്ഷ സേനയെ വിവരം ധരിപ്പിക്കും മുമ്പ് സ്ഥലത്തെത്തിയവർ മണ്ണിനടിയിൽപെട്ടവരെ പുറത്തെടുക്കാനുള്ള നീക്കം ആരംഭിക്കുകയായിരുന്നു. ഇതിനിടെ പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി.

പുലർച്ച ഉറക്കമുണരുന്ന ഈശ്വരൻ നമ്പൂതിരിയും കുടുംബവും സാധാരണപോലെ ജോലികളിൽ സജീവമാകുന്നതിനിടെയാണ്​ വലിയ ശബ്ദത്തോടെ വീടിന്റെ താഴത്തെനില തകർന്നത്. വീടിന്റെ ടെറസിലും മുകൾനിലയിലുമായിരുന്ന ഈശ്വരൻ നമ്പൂതിരിയുടെ ഭാര്യ സിന്ധുവും പെൺകുട്ടികളായ ദേവികയും പാർവതിയും ദുരന്തത്തിൽനിന്ന് തലനാരിഴക്ക്​ രക്ഷപ്പെടുകയായിരുന്നു. ദമ്പതികളുടെ ഏക ആൺതരി ഹരിനാരായണൻ മുത്തച്ഛൻ നാരായണൻ നമ്പൂതിരി കിടന്ന കട്ടിലിന് സമീപത്ത് കസേരയിലിരുന്നതായിരുന്നു. ഇവിടെവെച്ചാണ് മരണം തട്ടിയെടുത്തത്.

വീട് ഇടിയാനുള്ള കാരണമെന്തെന്ന പരിശോധനകൾ നടക്കുകയാണ്. കലക്ടർ, അസിസ്റ്റന്റ് കലക്ടർ, ദുരന്തനിവാരണ സേന, മണ്ണ് പരിശോധന വിഭാഗം തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി. ഹരിനാരായണന്റെ സംസ്കാര ചടങ്ങുകൾക്കു ശേഷം വെള്ളി, ശനി ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നാണ് വിവരം.

Tags:    
News Summary - Double-storey house collapses in Perumbavoor, 13-year-old dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.