അൻവറിനെ സര്‍വശക്തിയുമുപയോഗിച്ച് ചെറുക്കണമെന്ന് തൊഴിലാളികളോട് എളമരം കരീമിന്റെ ആഹ്വാനം

കോഴിക്കോട്: തന്നെ രണ്ട് തവണ ജനപ്രതിനിധിയാക്കിയ നിലമ്പൂരിലെ ജനങ്ങളോടുള്ള മഹാപാതകമാണ് അൻവറിന്റേതെന്ന് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം. നിലമ്പൂരില്‍ നിന്നുള്ള എം.എല്‍.എ എന്ന നിലയിലാണ് അന്‍വറിന് ജനങ്ങള്‍ ബഹുമാനം നല്‍കുന്നത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെ വഞ്ചിച്ച് ശത്രുക്കള്‍ക്ക് വേണ്ടി കോമരം തുള്ളുന്ന അന്‍വര്‍ സി.പി.എം വിരുദ്ധ ശക്തികളുടെ കയ്യാളായി മാറിയിരിക്കുന്നു. തൊഴിലാളിവര്‍ഗത്തിന് മനുഷ്യരായി ജീവിക്കാന്‍ അവകാശവും അവസരവും നല്‍കുന്ന ഇടത് സര്‍ക്കാറിനെ തകര്‍ക്കാനുള്ള നീക്കത്തെ സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികളും സര്‍വശക്തിയുമുപയോഗിച്ച് ചെറുക്കണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.

നിരവധി സഖാക്കള്‍ ചോരയും നീരും നല്കി വളര്‍ത്തിയ പ്രസ്ഥാനമാണ് സി.പി.എം. പല പ്രതിസന്ധിഘട്ടങ്ങളെയും പാര്‍ട്ടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സംസ്ഥാനത്തെ മാധ്യമങ്ങളുടെ താരാട്ട് കേട്ടല്ല ഈ പ്രസ്ഥാനം വളര്‍ന്നത്. അന്നും ഇന്നും എന്നും സി.പി.എമ്മിനെ ജീവനു തുല്യം സ്‌നേഹിച്ച ഒരാള്‍ക്കും സഹിക്കാവുന്നതല്ല അന്‍വറിന്റെ നടപടി. സി.പി.എം അനുഭാവികളെ തെറ്റിദ്ധരിപ്പിച്ച് പാർട്ടിയെ ദുര്‍ബലപ്പെടുത്താമെന്ന് ആരു കരുതിയാലും അവര്‍ നിരാശരാകും.

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ അപവാദം പ്രചരിപ്പിച്ച കമ്മ്യൂണിസ്റ്റ് വിരുദ്ധമാധ്യമങ്ങളുടെയും പ്രതിപക്ഷപാർട്ടികളുടെയും ഇഷ്ടകഥാപാത്രമായി മാറിയ ശേഷം രാഹുല്‍ഗാന്ധിയോടും നെഹ്‌റു കുടുംബത്തോടും ബഹുമാനം തോന്നിയത് യാദൃശ്ചികമാകാനിടയില്ല. തന്നെ, ഉയര്‍ന്ന പദവിയിലെത്താന്‍ പാടുപെട്ട് പ്രവര്‍ത്തിച്ച നിലമ്പൂരിലെ സി.പി.എം പ്രവര്‍ത്തകരോടും അനുഭാവികളോടും കാണിക്കുന്ന ക്രൂരമായ കൃതഘ്‌നത എക്കാലത്തും അന്‍വറിനെ വേട്ടയാടും -അദ്ദേഹം പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കുക.

സി.പി.എമ്മിന്റെ ശത്രുക്കളുടെ കൈക്കോടാലിയായി മാറിയിരിക്കുകയാണ് പി വി അന്‍വര്‍. കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ക്കും യു.ഡി.എഫ് നേതാക്കള്‍ക്കും പി.വി. അന്‍വര്‍ എന്നുമുതലാണ് പ്രിയപ്പെട്ടവനായത്. അന്‍വര്‍ പോലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍, നിയമാനുസൃതം അന്വേഷിക്കുമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതാണ്. എഡിജിപിയെ വേദിയിലിരുത്തി തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം കേരളം കേട്ടതാണ്.

പോലീസുദ്യോഗസ്ഥരോ മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍, അത് മുഖ്യമന്ത്രിയുടെയോ മറ്റ് മന്ത്രിമാരുടെയോ ശ്രദ്ധയില്‍പ്പെടുത്താന്‍ ഏത് എംഎല്‍എക്കും അവകാശമുണ്ട്. ഏത് വൈക്കോല്‍ തുരുമ്പും സര്‍ക്കാരിനെതിരെ പ്രചരണായുധമാക്കുന്ന പ്രതിപക്ഷപാര്‍ടികള്‍ക്ക് ആഘോഷമാക്കാന്‍ അവസരം നല്‍കല്‍, ഉത്തരവാദിത്തബോധമുള്ള ഒരു എംഎല്‍എ ചെയ്യുന്നത് ആരും ന്യായീകരിക്കില്ല.

എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണ നടപടികളില്‍ രാജ്യത്തിന് തന്നെ മാതൃകയായതാണ്. വികസനം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങി നിരവധി മേഖലകളില്‍ കേരളം രാജ്യത്ത് മുന്നിട്ട് നില്‍ക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തന്നെ വ്യക്തമാക്കിയതാണ്. എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടിയത് മുതല്‍ സമനില തെറ്റിയ യുഡിഎഫ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവരികയാണ്. തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണകള്ളക്കടത്ത്, കെ ഫോണ്‍, കെ റെയില്‍, എ.ഐ കാമറ തുങ്ങിയവയുമായി ബന്ധപ്പെട്ട് എന്തെല്ലാം അപവാദങ്ങളാണ് പ്രതിപക്ഷവും ഒരു പറ്റം മാധ്യമങ്ങളും ഉയര്‍ത്തിയത്. എല്ലാം മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചായിരുന്നു. യുദ്ധം നടക്കുമ്പോള്‍ ശത്രുസൈന്യത്തിന്റെ തലവനെ ആക്രമിക്കുന്നത് സ്വാഭാവികം തന്നെ. പക്ഷേ, പ്രതിപക്ഷവും, മാധ്യമങ്ങളും ഇതുവരെ ഉന്നയിച്ച ഒരാരോപണവും തെളിയിക്കാനായില്ല.

ആവനാഴിയിലെ ആയുധങ്ങളെല്ലാം തീര്‍ന്ന് നിരാശരായ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും പുതിയ 'ആയുധം' നല്‍കുകയാണ് അന്‍വര്‍ ചെയ്തത്. തന്റെ ആരോപണങ്ങള്‍ സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നല്ല, താന്‍ പറയുന്നത് പോലെ നടപടികള്‍ സ്വീകരിക്കണമെന്നാണ് അന്‍വറിന്റെ പിടിവാശി. ഭരണഘടനാനുസൃതം ഭരണം നടത്തുന്ന സര്‍ക്കാരിന് അംഗീകരിക്കാനാവുന്നതല്ല അന്‍വറിന്റെ നിലപാട്.

മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷത്തിന്റെ തന്ത്രമാണ്. സിപിഐ എമ്മിന്റെ സമുന്നതനേതാവും മന്ത്രിസഭാ തലവനുമായ മുഖ്യമന്ത്രിയെ ആരോപണത്തിനിരയാക്കുന്നത് രാഷ്ട്രീയമായി സി.പി.എമ്മിനെയും ഇടതുപക്ഷ രാഷ്ട്രീയത്തെയും ദുര്‍ബലമാക്കാന്‍ മാത്രം ലക്ഷ്യം വെച്ചാണ്. ഇടതുപക്ഷ വിരുദ്ധന്മാരുടെ കയ്യിലെ ആയുധമായി അന്‍വര്‍ മാറിയത്, തന്നെ രണ്ട് തവണ ജനപ്രതിനിധിയാക്കിയ നിലമ്പൂരിലെ ജനങ്ങളോടു ചെയ്യുന്ന മഹാപാതകമാണ്. നിലമ്പൂരില്‍ നിന്നുള്ള എംഎല്‍എ എന്ന നിലയിലാണ് അന്‍വറിന് ജനങ്ങള്‍ ബഹുമാനം നല്‍കുന്നത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെ വഞ്ചിച്ച് ശത്രുക്കള്‍ക്ക് വേണ്ടി കോമരം തുള്ളുന്ന അന്‍വര്‍ സി.പി.എം വിരുദ്ധ ശക്തികളുടെ കയ്യാളായി മാറിയിരിക്കുന്നു.

നിരവധി സഖാക്കള്‍ ചോരയും നീരും നല്കി വളര്‍ത്തിയ പ്രസ്ഥാനമാണ് സി.പി.എം. പല പ്രതിസന്ധിഘട്ടങ്ങളെയും പാര്‍ട്ടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സംസ്ഥാനത്തെ മാധ്യമങ്ങളുടെ താരാട്ട് കേട്ടല്ല ഈ പ്രസ്ഥാനം വളര്‍ന്നത്. അന്നും ഇന്നും എന്നും സി.പി.എമ്മിനെ ജീവനു തുല്യം സ്‌നേഹിച്ച ഒരാള്‍ക്കും സഹിക്കാവുന്നതല്ല അന്‍വറിന്റെ നടപടി. സി.പി.എം അനുഭാവികളെ തെറ്റിദ്ധരിപ്പിച്ച് പാർട്ടിയെ ദുര്‍ബലപ്പെടുത്താമെന്ന് ആരു കരുതിയാലും അവര്‍ നിരാശരാകും.

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ അപവാദം പ്രചരിപ്പിച്ച കമ്മ്യൂണിസ്റ്റ് വിരുദ്ധമാധ്യമങ്ങളുടെയും പ്രതിപക്ഷപാർട്ടികളുടെയും ഇഷ്ടകഥാപാത്രമായി മാറിയ ശേഷം രാഹുല്‍ഗാന്ധിയോടും നെഹ്‌റു കുടുംബത്തോടും ബഹുമാനം തോന്നിയത് യാദൃശ്ചികമാകാനിടയില്ല. തന്നെ, ഉയര്‍ന്ന പദവിയിലെത്താന്‍ പാടുപെട്ട് പ്രവര്‍ത്തിച്ച നിലമ്പൂരിലെ സി.പി.എം പ്രവര്‍ത്തകരോടും അനുഭാവികളോടും കാണിക്കുന്ന ക്രൂരമായ കൃതഘ്‌നത എക്കാലത്തും അന്‍വറിനെ വേട്ടയാടും.

തൊഴിലാളിവര്‍ഗ്ഗത്തിന് മനുഷ്യരായി ജീവിക്കാന്‍ അവകാശവും അവസരവും നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെ തകര്‍ക്കാനുള്ള നീക്കത്തെ സര്‍വ്വശക്തിയുമുപയോഗിച്ച് ചെറുക്കാന്‍, സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികളോടും അഭ്യര്‍ത്ഥിക്കുന്നു.

സ. എളമരം കരീം

സിഐടിയു ജനറൽ സെക്രട്ടറി

Tags:    
News Summary - elamaram kareem against pv anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.