ഗാന്ധിനഗർ (കോട്ടയം): ഇന്നോവ കാറും ആഡംബര ബൈക്കും ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന യുവാവ് മരിച്ചു. ഇതോടെ മരണം രണ്ടായി. അപകട സ്ഥലത്ത് വെച്ച് തന്നെ ആദ്യം ഒരാൾ മരണപ്പെട്ടിരുന്നു. ബൈക്കിൽ വന്ന മണിമല പൊന്തൻപുഴ ചാരുവേലി സ്വദേശി ചേനപ്പാടിയിൽ താമസിക്കുന്ന പാക്കാനം വീട്ടിൽ ശ്യാം സന്തോഷ് (29), സുഹൃത്ത് രാഹുൽ സുരേന്ദ്രൻ എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി 8:45ഓടെ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് സമീപം പെട്രോൾ ബങ്കിന് മുമ്പിൽ വെച്ചാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് റാന്നി നിലയ്ക്കൽ ഭദ്രാസനം മെത്രാപ്പൊലീത്ത മാർ ജോഷ്വാ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റോ കാറിലാണ് ഇടിച്ചത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്ന് ചിന്നഭിന്നമായി പാർട്സുകൾ റോഡിൽ ചിതറിയ നിലയിലായിരുന്നു. കാറിൽ സഞ്ചരിച്ചവർക്ക് കാര്യമായ പരിക്കുകളില്ല.
പീരുമേട്ടിൽ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത. ബൈക്ക് യാത്രികർ വാഹനത്തിന്റെ സിസി അടച്ച ശേഷം മടങ്ങുകയായിരുന്നു. മരണപ്പെട്ട ഇരുവരും കല്പണിക്കാരായ യുവാക്കളാണ്. അപകടം അറിഞ്ഞ് എത്തിയ നാട്ടുകാർ ആണ് എരുമേലി സർക്കാർ ആശുപത്രിയിലെ ആംബുലൻസ് വിളിച്ചു വരുത്തി യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്.
സ്ഥലത്ത് വെച്ച് തന്നെ മരിച്ച ശ്യാം സന്തോഷിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ രാഹുൽ സുരേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.