അന്യാധീനപ്പെട്ട ഭൂമിക്ക് മുന്നിൽ രാംരാജ്

അട്ടപ്പാടിയിലെ അന്യാധീനപ്പെട്ട ഭൂമി: ആദിവാസികൾക്കെതിരായ ഹരജി തള്ളി ഹൈകോടതി

കോഴിക്കോട് : അട്ടപ്പാടിയിലെ അന്യാധീനപ്പെട്ട ഭൂമി കേസിൽ ആദിവാസികൾക്കെതിരായ ഹരജി തള്ളി ഹൈകോടതി. നിയമ പ്രകാരം ആദിവാസികൾക്ക് അനുകൂലമായി ഒറ്റപ്പാലം ആർ.ടി.ഒയും പാലക്കാട് കലക്ടറും ഹൈകോടതിയും സുപ്രീം കോടതിയും ഉത്തരവായ ഭൂമിയുടെ കേസിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞി കൃഷ്ണൻ ഹരജി തള്ളിയത്. ഷൺമുഖൻ, വേലുമുരുകൻ വെങ്കിടാചലം സെൽവി എന്നിവരാണ് ഹരജി നൽകിത്. ആദിവാസി ഭൂമി തിരിച്ച് നൽകാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറി, പാലക്കാട് കലക്ടർ, ഒറ്റപ്പാലം സബ് കളക്ടർ എന്നിവർക്കാണ് ഹൈകോടതി ഉത്തരവ് നൽകിയത്.

 

2011 ഓഗസ്റ്റ് 30നാണ് അവസാന സുപ്രിംകോടതിവിധി വന്നത്. ഒരു വ്യാഴവട്ടത്തിനു ശേഷവും സുപ്രീംകോടതി വിധി നടപ്പാക്കിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി 2023 ഒക്ടോബറിൽ ‘മാധ്യമം ആഴ്ചപ്പതിപ്പിൽ രാം രാജിന് ആര് നീതി നൽകും?- എന്നറിപ്പോർട്ടും ഓൺ ലൈനിൽ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

അട്ടപ്പാടിയുടെ ചരിത്രത്തിലെ ഒരത്ഭുതകഥയാണ് ഭൂമിക്കുവേണ്ടിയുള്ള ഭൂതിവഴി ഊരിലെ പൊന്നിയുടെ പോരാട്ടം. പൊന്നി ഇന്ന് ജീവിച്ചരിപ്പില്ല. 1985 നവംബർ 16നാണ് പൊന്നി ഒറ്റപ്പാലം ആർ.ഡി.ഒ ക്ക് ആദ്യപരാതി നൽകുന്നത്. ഒരു പൈസ പോലും പ്രതിഫലം തരാതെ വളരെ തന്ത്രപൂർവം തൻറെ ഭൂമി ചെന്നിമല ചെട്ടിയാർ തട്ടിയെടുത്തുവെന്നായിരുന്ന പരാതി. അതിനാൽ ദേയവുണ്ടായി ചെട്ടിയാരെ വിളിച്ച് അന്വേഷിച്ച് അന്യാധീനപ്പെട്ട തൻറെ ഭൂമി തിരിച്ചുകിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നായിരുന്നു പൊന്നി അപേക്ഷയിൽ കുറിച്ചത്.

 

അട്ടപ്പാടിയിലെ ആദിവാസി സ്ത്രീയുടെ കണ്ണീരൊപ്പായിരുന്നു കത്തിലെ വരികൾ. ഒറ്റപ്പാലം ആർ.ഡി.ഒ ഓഫിസിൽ പൊന്നിയുടെ ടി.എൽ.എ കേസിലെ ഫയലുകൾ ആരംഭിക്കുന്നത് 1987 ലാണ്. അവരുടെ പരാതി ലഭിച്ചതിനെ തുടർന്ന് ടി.എൽ.എ കേസിൽ സബ് കലക്ടർ അഗളി വില്ലേജ് ഓഫിസറോട് റിപ്പോർട്ട് തേടി. അഗളി വില്ലേജിലെ സർവേ നമ്പർ 465/3ൽ മൂന്നേക്കർ (1.2 56 ഹെക്ടർ) ഭൂമി പൊന്നിയുടെ പേരിൽ ഉണ്ടെന്നായിരുന്നുവെന്നും ആ ഭൂമി നിലവിൽ രാജലക്ഷ്മിയുടെ കൈവശമാണെന്നും ചെന്നിമല ചെട്ടിയാർ കൃഷി നടത്തുകയാണെന്നും വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകി.

അതോടെ ഇത് ടി.എൽ.എ കേസ് തുടങ്ങി. താമസിയാതെ പൊന്നി ലോകത്തോട് വിടപറഞ്ഞു. അവർക്ക് രാമിയും രങ്കനും എന്ന് രണ്ടു മക്കളാണുണ്ടായിരുന്നു. രാമിക്ക് മുന്ന് മക്കൾ. മൂത്തയാൾ മരിച്ചു. മറ്റു രണ്ടുപേർ ആണ്ടിയും ശിവയും ആണ്. ആണ്ടിക്ക് മൂന്നു മക്കൾ ഉണ്ട്. ധർമ്മരാജ്, ജ്യോതി, രാംരാജ് എന്നിവർ. പൊന്നിയുടെ മരണത്തിന് ശേഷം മകൻ രങ്കനാണ് ഭൂമിക്കുവേണ്ടി അപേക്ഷകൾ നൽകി റവന്യൂ ഓഫിസുകൾ കയറിയത്. ഒടുവിൽ രങ്കനും ലോകത്തോട് യാത്ര പറഞ്ഞു. രാമിയുടെ മകനായ ആണ്ടിയുടെ മകനാണ് രാം രാജ്. ഈ ആദിവാസി കുടംബത്തിലെ നാലാം തലമുറയിലെ അംഗമാണ് 25 കാരനായ രാം രാജ്. മാധ്യമത്തോട് കേസ് വിവരങ്ങൾ പങ്ക് വെച്ചത് രാംരാജ് ആയിരുന്നു.

ഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് ഭൂസംബന്ധമായ ഒരു രേഖയും ഹിയറിങിൽ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് ഒറ്റപ്പാലം ആർ.ടി.ഒ സുബയ്യൻ രേഖപ്പെടുത്തിയത്. ആദിവാസികളെ അടിച്ച് ഓടിച്ച് കൈയേറിയ ഭൂമിയാണിതെന്നും ഫയലിൽ കുറിച്ചു. അതിനാൽ ആദിവാസികളുടെ വിരലടയാളമോ കൈയ്യൊപ്പോ ഉള്ള ആധാരം പോലും ചമക്കാൻ കൈവശക്കാർക്ക് കഴിഞ്ഞിട്ടില്ല. ഇത് അന്യാധീനപ്പെട്ട ഭൂമിയുടെ കേസിൽ അല്ല എന്നും ഭൂമി കൈയേറിയ കേസിലാണ് ഉൾപ്പെടുത്തേണ്ടതെന്നും നിർദ്ദേശം ഉണ്ടായി.

എന്നാൽ ടി.എൽ.എ കേസിൽ ഉൾപ്പെടുത്തിയാണ് എല്ലാ വിചാരണകളും നടന്നത്. അട്ടപ്പാടിയുടെ ചരിത്രത്തിൽ ഏതാണ്ട് മൂന്നര പതിറ്റാണ്ടാണ് ഈ കുടുംബം നിയമ പോരാട്ടം നടത്തിയത്. ഒരിടത്തും ആദിവാസികൾ തോറ്റില്ല. എന്നാൽ സുപ്രീംകോടതി ഉത്തരവായിട്ടും ഭരണ സംവിധാനം അത് നടപ്പാക്കാൻ വിസമ്മതിച്ചു. നിസഹായരായ ആദിവാസികളെ ഭയപ്പെടുത്തി നിർത്തി നിയമം കൈയിലെടുകയാണ് ഭൂമി കൈവശം വെച്ചിരിക്കുന്നവർ ചെയ്യുന്നത്.

സുപ്രീംകോടതി വിധി വന്നതിന് ശേഷം 2014 ഫെബ്രുവരി രണ്ടിന് ഒറ്റപ്പാലം സബ് കലക്ടർ അന്നത്തെ എ.ഡി.ജി.പി ഡോ.ബി. സന്ധ്യക്ക് ഭൂമി തിരിച്ചു പിടക്കണമെന്ന് കത്ത് എഴുതിയിരുന്നു. കോടതി വിധി പ്രകാരം സ്വമേധയാ ഭൂമി വിട്ട് നൽകുവാൻ തയാറല്ലെന്നും അതിനാൽ പൊലീസ് സഹായം വേണമെന്നും കത്തിൽ സൂചിപ്പിച്ചു. 2014 ഫെബ്രുവരി 21ന് ആദിവാസികുടുംബത്തിന് ഭൂമി പുനസ്ഥാപിച്ചു നൽകുന്നതിന് ചുരുങ്ങിയത് രണ്ട് കമ്പനി പൊലീസ് സേന തർക്ക സ്ഥലത്ത് ആവശ്യമായി വരുമെന്നും രണ്ട് കമ്പനി റിസർച്ച് ആയി ഏത് നിമിഷവും എത്തിച്ചേരാവുന്ന അകലത്തിൽ നിലനിർത്തണമെന്നും ആവശ്യപ്പെട്ടു.

ഭൂമി ഏറ്റെടുക്കുന്നതിനുള്ള റവന്യൂ വകുപ്പിന്റെ തുടർ നടപടിക്കെതിരെ ഭൂമി കൈവശം വെച്ചരുക്കുന്ന രാജലക്ഷ്മിയുടെ അവകാശികൾ ഹൈകോടതിയെ സമീപിച്ചതോടെ ആദിവാസികൾക്ക് ഭൂമി ലഭിച്ചല്ല. ഇനി റവന്യൂ വകുപ്പ് എന്ത് ചെയ്യുമെന്നാണ് രാംരാജ് ചോദിക്കുന്നത്. 

Tags:    
News Summary - Expropriated land in Attapadi: High Court dismisses petition against tribals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.