മൂന്നാറിലെ വ്യാജ പട്ടയം: റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കുറ്റം സ്ഥാപിക്കുവാൻ സാധിച്ചില്ലെന്ന് കെ. രാജൻ

കോഴിക്കോട് : വിവദമായ മൂന്നാറിലെ വ്യാജ പട്ടയ വിതരണത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കുറ്റം സ്ഥാപിക്കുവാൻ സാധിച്ചില്ലെന്ന് മന്ത്രി കെ. രാജൻ. ഇവരിൽ ഓരോ വ്യക്തികൾക്കുമെതിരെയുള്ള കുറ്റങ്ങൾ സ്ഥാപിക്കുവാൻ സാധിക്കാതിരുന്നതിനാൽ ഇവർക്കെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടില്ലെന്ന് ഇടുക്കി കലക്ടർ അറിയിച്ചുവെന്നാണ് അൻവർ സാദത്തിന് മന്ത്രി കെ. രാജൻ നൽകിയ മറുപടി.

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇന്റലിജൻസ്) രാജൻ മഥേക്കർ 2004 ഏപ്രിൽ ഒന്നിനാണ് മൂന്നാർ ഭൂമി കൈയേറ്റം സംബന്ധിച്ച് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. റിപ്പോർട്ടിൽ വ്യാജപട്ടയം നിർമിച്ചതിന് ഉത്തരവാദികളായ റവന്യൂ ഉദ്യോഗസ്ഥരുടെ പട്ടികയുണ്ടായിരുന്നുവെന്നും മന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു.

ഉദ്യോഗസ്ഥരുടെ  പേരും തസ്തികയും സഹിതം രേഖപ്പെടുത്തിയാണ് രാജൻ മഥേക്കർ റിപ്പോർട്ട് നൽകിയത്. ഈ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നിയമ നടപടികൾ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കുവാനാണ് ഹൈകോടതി ഉത്തരവിട്ടത്. റിപ്പോർട്ടിൽ പരാമർശിച്ചിട്ടുളള ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ഇന്ന് സർവീസിൽ നിന്നും വിരമിച്ചു. പട്ടികയിലുള്ള ഒരാൾ മരണപ്പെട്ടു. ബാക്കിയുള്ളവർ സ്ഥലം മാറിപ്പോയി. ഇടുക്കി ജില്ലയിൽ തന്നെ സേവനത്തിൽ തുടർന്ന ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്റ്റ് ചെയ്തിരുന്നുവെന്നും കലക്ടർ അറിയിച്ചു. പിന്നീട് ഈ ഉദ്യോഗസ്ഥരെ സേവനത്തിൽ പുനഃപ്രവേശിപ്പിച്ചു. ഇവരിൽ ഓരോ വ്യക്തികൾക്കുമെതിരെയുള്ള കുറ്റങ്ങൾ സ്ഥാപിക്കുവാൻ കഴിയാത്തതിനാൽ അച്ചടക്ക നടപടി സ്വീകരിച്ചില്ലെന്നും മന്ത്രി മറുപടി നൽകി.

കോടതിയിൽ സമർപ്പിച്ച കേസുകളിൽ അന്വേഷണ പട്ടികയിലെ നടപടികൾ പൂർത്തീകരിച്ചിട്ടില്ലാത്ത ഭൂമി കൈയേറ്റ കേസുകളിൽ പുനരന്വേഷണത്തിന് 2024 ജൂൺ 12നാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അതിൽ പുനരന്വേഷണത്തിനുള്ള നടപടികൾ തുടങ്ങി.

മൂന്നാറിലെ ഭൂമി കൈയേറ്റ കേസുകളിൽ നപടി സ്വീകരിക്കുന്നതിൽ അലംഭാവം പുലർത്തുന്നുവെന്ന ഹൈകോടതി നിരീക്ഷണം ഗൗരവത്തോടെ കാണുന്നത്. ഇത്തരം വീഴ്ചകൾ വരുത്താതിരിക്കുവാൻ ആവശ്യമായ മാർഗനിർദേശങ്ങൾ യഥാസമയം നൽകി. നടപടികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തി കോടതി ഉത്തരവുകൾ നടപ്പിലാക്കി നടപടി വിവരം സമയക്രമം പാലിച്ച് കോടതിയിൽ സമർപ്പിക്കും.

ഇടുക്കി ജില്ലയിലെ മൂന്നാർ മേഖലയിലെ അനധികൃത സർക്കാർ ഭൂമി കൈയേറ്റങ്ങൾ, അനധികൃത നിർമാണങ്ങൾ, വ്യാജ പട്ടയങ്ങൾ, ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി നിർമിച്ച കെട്ടിടങ്ങൾ എന്നിവ സംബന്ധിച്ച ഹർജികളിൽ ഹൈകോടതിയുടെ മൂന്നാർ സ്പെഷ്യൽ ബെഞ്ചിന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിലെ സർക്കാർ ഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും വ്യാജ പട്ടയങ്ങളുടെ പരിശോധനക്കും കലക്ടറുടെ നേതൃത്വത്തിൽ ദേവികളം, ഉടുമ്പൻചോല താലൂക്കുകളിലായി പ്രത്യേക ദൗത്യ സംഘങ്ങളെ രൂപീകരിച്ചു.

ഈ സംഘങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഹൈകോടതിയിൽ നടപടി വിവരം സംബന്ധിച്ച സത്യവാങ്മൂലം ഫയൽ ചെയ്യുന്നതിനും പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. നിയതമായ ഇടവേളകളിൽ പ്രത്യേക ദൗത്യ സംഘങ്ങളുടെ യോഗം കൂടി പ്രവർത്തന പുരോഗതി വിലയിരുത്തി വരുന്നുണ്ട്. സംഘത്തിന്റെ കാര്യക്ഷമവും, സുഗമവുമായ പ്രവർത്തനത്തിനാവശ്യമായ ഭൗതിക സാഹചര്യങ്ങളും, മറ്റും ഒരുക്കി നൽകുന്നതിന് ആവശ്യമായ തുടർ നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. 

Tags:    
News Summary - Fake title in Munnar: K Rajan said that the charge could not be established against the revenue officials.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.