ന്യൂഡൽഹി: കെ -റെയിലിനെതിരെ സംസ്ഥാനത്തിനകത്തുനിന്നുള്ള എതിർപ്പ് പദ്ധതിയെ ബാധിക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആശങ്ക പ്രകടിപ്പിച്ചു. ബി.ജെ.പിക്ക് എതിർപ്പുണ്ടെങ്കിലും സംസ്ഥാനത്തിെൻറ ആവശ്യത്തോടുള്ള ഭരണഘടനാപരമായ ബാധ്യത കേന്ദ്ര സർക്കാർ നിറവേറ്റുമെന്നാണ് കരുതുന്നതെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിന് മുമ്പായി വിളിച്ചുചേർത്ത സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിനുശേഷം ന്യൂഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ധനമന്ത്രി കെ-റെയിലിൽ സംസ്ഥാന സർക്കാറിനുള്ള ആശങ്ക വ്യക്തമാക്കിയത്. കെ-റെയിലിന് പ്രതിപക്ഷം തടസ്സമുണ്ടാക്കുമ്പോൾ കേന്ദ്രം അതിനെ എങ്ങനെ കാണുമെന്ന് അറിയില്ല. രാഷ്ട്രീയ താൽപര്യത്തോടെ ഇത്തരം പദ്ധതികളെ നോക്കിക്കാണാൻ പാടില്ല. ഇന്ത്യയിൽ ഇത്തരം എല്ലാ പദ്ധതികൾക്കും ഒരുനയമാണ്.
ആ നയമനുസരിച്ച് കേന്ദ്ര സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം. ആ പ്രക്രിയ കേന്ദ്ര സർക്കാർ പെട്ടെന്ന് ചെയ്യണമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. പദ്ധതി സുതാര്യമാക്കുന്നതിന് സർക്കാറിന് ഒരു തടസ്സവുമില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. കുറച്ചുകൂടി കാര്യങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ശ്രമം സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകും. വിവാദങ്ങളുണ്ടെന്ന് കരുതി കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും മറച്ചുവെക്കേണ്ട കാര്യമില്ല.
കെ-റെയിൽ വിഷയത്തിൽ പ്രതിപക്ഷവുമായി സർക്കാർ ഏറ്റുമുട്ടലിന് പോകുന്നില്ലെന്ന് മന്ത്രി ചോദ്യത്തിനുത്തരം നൽകി. സാധ്യത പഠനവും പദ്ധതിയുടെ വിശദമായ റിപ്പോർട്ടുമെല്ലാം സമയമാകുമ്പോൾ ജനങ്ങൾക്ക് മുമ്പാകെ വെക്കുമെന്നും പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്നും ബാലഗോപാൽ പറഞ്ഞു.
ഏറ്റുമുട്ടലിെൻറ കാര്യമില്ലെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രമേ പദ്ധതി നടപ്പാക്കൂ എന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.