തിരുവനന്തപുരം: ആശാവർക്കർമാരോട് സർക്കാർ കാണിക്കുന്നത് മുഷ്കെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഇതു തന്നെയാണ് ഇന്ത്യ ഭരിക്കുന്നവരും സാധാരണക്കാരോട് ചെയ്യുന്നത്.
ആമസോൺ കാടുകൾ കത്തിയാൽ പ്രതിഷേധിക്കുന്ന ഡി.വൈ.എഫ്.ഐക്ക് ആശമാരുടെ സമരത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ ബോധമോ ഇല്ലെന്നും സമരപ്പന്തലിലെത്തിയ ജോയ് മാത്യു പരിഹസിച്ചു.
സമരങ്ങളുണ്ടാകുമ്പോൾ അതിനെ നേരിടേണ്ട ചില രീതികളുണ്ട്. അതിൽ പ്രധാനപ്പെട്ട ചുവടാണ് ചർച്ചക്ക് വിളിക്കുക എന്നത്. 40 ദിവസമായി സമരം നടത്തുന്ന സ്ത്രീകളെ അവഗണിക്കുന്ന മുഷ്‍ക് ഇടതുപക്ഷ സർക്കാറിന്റെതല്ല, മറിച്ച് ഇന്ത്യ ഭരിക്കുന്ന അതേ സർക്കാറിന്റെതാണ്. രണ്ടും ഒന്നുതന്നെയാണ്. നമ്മുടെ നാട്ടിൽ നടക്കുന്ന ഇത്തരം സമരങ്ങൾ കണ്ടിട്ടും കാണാതെയിരിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. ആമസോൺ കാടുകൾ കത്തിയാൽ ബ്രസീൽ എംബസിക്കു മുന്നിൽ പ്രതിഷേധപ്രകടനം നടത്തും. അങ്ങനെയാണ് ബ്രസീൽ പോലും ആമസോൺ കത്തുന്ന കാര്യം അറിയുന്നതെന്നും ഡി.വൈ.എഫ്.ഐയെ പരാമർശിച്ച് ജോയ് മാത്യു പറഞ്ഞു.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെ ആശമാരുടെ അനിശ്ചിത കാല സമരം 45 ദിവസം പിന്നിടുകയാണ്. നിരാഹാര സമരം ഏഴാംദിവസത്തേക്കും കടന്നു. സാഹിത്യ,സാംസ്കാരിക, പൊതുരംഗങ്ങളിലെ നിരവധി പേർ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.