മലപ്പുറം: പത്ത് മാസം പ്രായമായിരിക്കുമ്പോൾ പോളിയോ ബാധിച്ച പെൺകുഞ്ഞ്. വീട്ടുകാർ കൊണ് ടുപോകാത്ത ആശുപത്രികളോ നടത്താത്ത ചികിത്സകളോ ഇല്ല. സമപ്രായക്കാർ സ്കൂളിൽ പോകാൻ തുട ങ്ങിയിട്ടും അവൾ കിടന്നകിടപ്പിലായിരുന്നു. എണീറ്റ് നടക്കില്ലെന്ന് ഡോക്ടർമാരും ബന്ധ ുക്കളും വിധിയെഴുതിയ ഹൻഷില ആറുവയസ്സായപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തി പിച്ചവെച്ചുതുടങ്ങി. പതുക്കെപ്പതുക്കെ നടന്നു.
ഒരുകാലിനും കൈക്കും സ്വാധീനമില്ലാതിരുന്നിട്ടും സാധാരണ കുട്ടികെളക്കാൾ ഉഷാറായി കാര്യങ്ങൾചെയ്തു.
സ്കൂളിൽ പോയി. മൂന്നു പതിറ്റാണ്ടിനിപ്പുറം കാഴ്ചയിൽ ചെറുതെന്നുതോന്നുമെങ്കിലും നൂറുകണക്കിന് പേർക്ക് അന്നമൊരുക്കുന്ന സംരംഭത്തിന് ഹൻഷില നേതൃത്വം നൽകുന്നു. ശാരീരികാവശതകൾ മറന്ന് ചെറുപ്പത്തിലേ തയ്യൽ പഠിച്ച് ഉപജീവനമാർഗം കണ്ടെത്തിയ മിടുക്കി ഈ ദുരിതമനുഭവിക്കുന്ന മറ്റു സ്ത്രീകളെക്കുറിച്ചാണ് എപ്പോഴും ചിന്തിച്ചത്.ഡ്രൈവിങ് പഠിക്കുകയെന്ന ആഗ്രഹവും അനായാസം സഫലമാക്കി. തയ്ച്ചുണ്ടാക്കിയ വസ്തുക്കൾ സ്വന്തം കാറിൽതന്നെ ആവശ്യക്കാർക്കെത്തിക്കുന്നത് നാട്ടിലെ സ്ത്രീകൾക്ക് വലിയ പ്രചോദനമായി. പ്ലാസ്റ്റിക് നിരോധനം വരുന്നതിന് വർഷങ്ങൾക്കുമുമ്പെ ബദൽമാർഗങ്ങൾ അവതരിപ്പിച്ച ഹൻഷില മക്കരപ്പറമ്പ് പഞ്ചായത്ത് അംഗവുമാണിപ്പോൾ.
വെൽഫെയർ പാർട്ടി പ്രതിനിധിയായി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. മുഖ്യധാരാമുന്നണികളോട് എതിരിട്ടിട്ടും വോട്ടർമാർ വലിയ ഭൂരിപക്ഷത്തിന് ജയിപ്പിച്ചയച്ചു. ഹൻഷിലക്ക് കീഴിൽ വടക്കാങ്ങര ‘ഇല’ കുടുംബശ്രീ യൂനിറ്റ് പഴയ ബെഡ് ഷീറ്റുകളും തുണികളുമുപയോഗിച്ച് പ്ലാസ്റ്റിക്കിന് ബദലൊരുക്കാൻ തുടങ്ങിയിട്ട് നാളേറെയായി. റസിയ, അസ്റാബി, നസീമ എന്നിവർക്കൊപ്പം രണ്ടുവർഷം മുമ്പ് വേസ്റ്റ് മാനേജ്മെൻറ് യൂനിറ്റായായിരുന്നു തുടക്കം. അധികൃതരുടെ കനിവിന് കാത്തുനിൽക്കാതെ കുഴാപറമ്പിലെ സ്വന്തം വീട് യൂനിറ്റാക്കി. പഴയതുണികള്‍ ഉപയോഗിച്ച് ചവിട്ടി, തലയിണ, പൗച്ച്, കിറ്റ്, കുട്ടിക്കിടക്കകള്‍, സഞ്ചികള്‍, ബെഡ് ഷീറ്റുകള്‍ എന്നിവ നിർമിക്കും.
പ്ലാസ്റ്റിക് നിരോധനം വന്നതോടെ കൂടുതൽ ഉൽപന്ന നിർമാണത്തിലേക്ക് കടന്നു. പ്രിൻറിങ്ങും ഇവിടെത്തന്നെ. ‘ഇല’ക്ക് കീഴിൽ എഴുപതോളം വനിതകൾ തുണി ഉൽപന്നങ്ങൾ തയ്ക്കുന്നു. പരിമിതികളെ അതിജീവിച്ച് തനിക്ക് ഇത്രയൊക്കെ കഴിഞ്ഞെങ്കിൽ ആർക്കും എന്തും സാധ്യമാണെന്ന് ഹൻഷില പറഞ്ഞു. തിരൂരങ്ങാടി നഗരസഭാംഗം ഹബീബയുടെയും പതിനാറുങ്ങൽ ബഷീറിെൻറയും മകളാണ്. വടക്കാങ്ങരയിലെ പട്ടാക്കൽ സെയ്ഫ് റഹ്മാനാണ് ഭർത്താവ്. മൂന്നു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.