സിദ്ധാർഥന്‍റെ മരണം: അറസ്റ്റിലായ വിദ്യാർഥികള്‍ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥികള്‍ക്ക് ഉപാധികളോടെ ജാമ്യം. 19 പേർക്കാണ് ഹൈകോടതി ജഡ്ജി സി.എസ്. ഡയസ് ജാമ്യം അനുവദിച്ചത്. കേസ് അവസാനിക്കുന്നതു വരെ പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉപാധികളായി കോടതി വ്യക്തമാക്കി. പാസ്പോർട്ടും സമർപ്പിക്കണം.

ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർഥൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്. സി.ബി.ഐയുടെ പ്രാഥമിക കുറ്റപത്രത്തിലും ഇക്കാര്യം പറയുന്നുണ്ട്. മകന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേർന്ന സിദ്ധാർഥന്‍റെ മാതാവ് ഷീബ, പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. 

പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സാക്ഷിമൊഴികള്‍ നിർണായകമാണെന്നും സി.ബി.ഐ വാദിച്ചെങ്കിലും കോടതി തള്ളി. കേസിൽ അന്തിമ റിപ്പോർട്ട് നൽകിയെന്നും തുടർന്നും തങ്ങളുടെ കസ്റ്റഡി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്. സിദ്ധാർഥന്‍റെ മരണത്തിന് തങ്ങളാണ് കാരണക്കാരെന്ന ആരോപണങ്ങളും പ്രതികൾ നിഷേധിച്ചു. വിദ്യാർഥികളാണെന്നും തുടർ പഠനത്തിന് അവസരമൊരുക്കണമെന്നും പ്രതികൾ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.

നേരത്തെ, പൊലീസിന്‍റെയും സി.ബി.ഐയുടെയും കേസ് ഡയറികൾ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. സാക്ഷി മൊഴികൾ ഉൾപ്പെടെ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ആത്മഹത്യാ പ്രേരണ, റാഗിങ് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൽപറ്റ സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - High Court Grants Conditional Bail to Accused Students in JS Siddharthan's Death Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.