കൊച്ചി: സിനിമ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാമെന്ന് ഹൈകോടതി വ്യക്തമാക്കി. റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ടുള്ള ഹരജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹരജിയാണ് കോടതി തള്ളിയത്.
ജസ്റ്റിസ് വി.ജി.അരുണിന്റെ ബെഞ്ചിന്റേതാണ് വിധി. റിപ്പോർട്ട് പുറത്ത് വിടാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടിക്കൊണ്ടാണ് ഉത്തരവ്. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമീഷന് നൽകിയ ഉറപ്പിന്റെയും ലംഘനമാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം.
സിനിമ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്ത് ആദ്യമായി രൂപീകരിച്ച കമീഷനാണ് ഹേമ കമ്മിറ്റി. 2017 ഫെബ്രുവരിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയുണ്ടായ ചർച്ചകളുടെയും പ്രതിഷേധങ്ങളുടെയും അടിസ്ഥാനത്തിലാണ് അതേ വർഷം ജൂലൈ ഒന്നിന് സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം നിർദേശിക്കാനുമായി സർക്കാർ ഹേമ കമ്മിറ്റി രൂപവത്കരിച്ചത്.
രണ്ടുവർഷത്തെ പഠനത്തിനുശേഷം 2019 ഡിസംബർ 31നാണ് റിപ്പോർട്ട് പൂർത്തിയാക്കി കമ്മിറ്റി അധ്യക്ഷയും ഹൈകോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് ഹേമ ഫയൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.
അന്നുമുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന് സിനിമയിലെ സ്ത്രീപ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി ഉൾപ്പെടെ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അതും വിവരാവകാശ കമീഷന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് സ്ഫോടനാത്മകമായ റിപ്പോർട്ട് പുറത്തുവിടാൻ സാംസ്കാരിക വകുപ്പ് തയാറാവുന്നത്. എന്നാൽ വിവരാവകാശ കമീഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിനിമ നിർമാതാവായ എറണാകുളം സ്വദേശി സജിമോൻ പാറയിൽ നൽകിയ ഹരജിയിൽ സ്റ്റേ ചെയ്തിരുന്നു.
സിനിമ മേഖലയിലെ പല പ്രമുഖരെക്കുറിച്ചുമുള്ള പരാതികളും ആരോപണങ്ങളും റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ടെന്നാണ് സൂചന. ഇതുകൂടാതെ, ജൂനിയർ ആർട്ടിസ്റ്റുമാരുൾപ്പെടെ നേരിട്ട വിവേചനങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നിവയെക്കുറിച്ചും പരാമർശങ്ങളുണ്ട്. ഇതെല്ലാം പുറത്തുവന്നാൽ പലരുടെയും മുഖംമൂടി അഴിഞ്ഞുവീഴുമെന്ന് ഭയന്നാണ് ഇതുവരെയും റിപ്പോർട്ട് രഹസ്യമാക്കിവെച്ചതെന്നും ആക്ഷേപമുണ്ട്. ഇത്രകാലം ഒളിപ്പിച്ചുവെച്ച റിപ്പോർട്ട് പുറത്തുവരുമ്പോൾ എന്തെല്ലാം രഹസ്യങ്ങളായിരിക്കും പരസ്യമാവുകയെന്ന ആശങ്കയിലും ആകാംക്ഷയിലുമാണ് സിനിമലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.