കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിെൻറ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താൻ ഇയാളുടെ സമൂഹ മാധ്യമ ഇടപെടലുകളിലും അന്വേഷണം. ഫോൺവഴിയും സമൂഹ മാധ്യമങ്ങൾ വഴിയും ഇയാൾ ബന്ധപ്പെട്ട ആളുകളുടെ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് ശേഖരിക്കുന്നത്. വീട്ടിലെ സന്ദർശകരെക്കുറിച്ചും ആരെല്ലാം സ്ഥിരമായി ബന്ധപ്പെടുന്നു എന്നതുസംബന്ധിച്ചുമുള്ള വിവരങ്ങൾക്ക് നിരീക്ഷണ കാമറകളും ഫോൺരേഖകളും പരിശോധിച്ചുവരുകയാണ്.
സാമ്പത്തിക തട്ടിപ്പുകേസിൽ ഇടപാടുകളുടെ തെളിവ് നിർണായകമായതിനാൽ എല്ലാവഴിക്കും അന്വേഷിക്കുന്നുണ്ട്. 10 കോടി വാങ്ങി തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പരാതി നൽകിയ ആറുപേരുടെ പരാതി ഉൾപ്പെടെ അഞ്ച് കേസാണ് മോൻസണിനെതിരെ ഉള്ളത്. 10 കോടി തട്ടിയ കേസിൽ നാല് കോടിയുടെ എഗ്രിെമൻറും പരാതിക്കാർ കൈമാറിയ ചില വിഡിയോ, ഓഡിയോ ക്ലിപ്പിങ്ങുകളിൽ പണം വാങ്ങിയെന്ന രീതിയിൽ മോൻസൺ സംസാരിക്കുന്നതും മാത്രമാണ് കിട്ടിയ തെളിവ്. അക്കൗണ്ടുകളിലൂടെയല്ലാതെ കള്ളപ്പണമെന്നപോലെയാണ് പണത്തിെൻറ കൈമാറ്റം. ഇതുസംബന്ധിച്ച് മോൻസണിൽനിന്ന് കൃത്യമായ മൊഴി ലഭിച്ചിട്ടില്ല. പണം കൈമാറിയ ഉറവിടങ്ങൾ കണ്ടെത്തുക എന്നത് അടിസ്ഥാനപ്പെടുത്തി കേസന്വേഷണം തുടരാനാണ് അന്വേഷണസംഘത്തിെൻറ തീരുമാനം. ഇയാൾ നേതൃത്വം നൽകുന്നതായി പറയുന്ന കമ്പനികൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനിടെ, ബുധനാഴ്ച അന്വേഷണസംഘം യോഗം ചേർന്നു. കേസുകൾ വെവ്വേറെ കൈകാര്യം ചെയ്യും. നിലവിലെ അഞ്ച് കേസും വീതിച്ച് നൽകും. ഐ.ജിയുടെ നേതൃത്വത്തിലും മോൻസണിനെ ചോദ്യം ചെയ്തേക്കും. കോടതിയിൽനിന്നുൾപ്പെടെ പൊലീസിനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിൽ എത്രയും വേഗത്തിൽ തെളിവുശേഖരിക്കാൻ സമ്മർദമുണ്ട്. വിവിധ കേസുകളിൽ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. പരിശോധന പൂർത്തിയാക്കി പുരാവസ്തു വിഭാഗം വൈകാതെ റിപ്പോർട്ട് കൈമാറും. ഇതിനെ അടിസ്ഥാനപ്പെടുത്തിയാകും പുരാവസ്തു തട്ടിപ്പെന്ന വാദം തെളിയിക്കൽ. ഇയാളുടെ കൈയിൽനിന്ന് പുരാവസ്തുക്കൾ വൻതുകക്ക് വാങ്ങിയവരൊന്നും പരാതിയുമായി വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.