കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം നടത്താൻ ഭൂമി അടയാളപ്പെടുത്തേണ്ടതുണ്ടെന്നും ഇതിനുള്ള അതിർത്തി നിർണയമാണ് ഇപ്പോൾ നടക്കുന്നതെന്നും കെ-റെയിൽ ഹൈകോടതിയിൽ.
പദ്ധതിയുടെ അലൈൻമെന്റ് അടയാളപ്പെടുത്താനാണ് കോൺക്രീറ്റ് തൂണുകളിൽ കെ-റെയിൽ എന്ന് രേഖപ്പെടുത്തുന്നത്. സർവേ വകുപ്പൊഴികെ മറ്റ് വകുപ്പുകൾക്ക് ഇത്തരത്തിൽ അടയാളങ്ങൾ സ്ഥാപിക്കാൻ അധികാരമുണ്ടെന്നും കെ-റെയിൽ കോർപറേഷൻ ജോയന്റ് ജനറൽ മാനേജർ ദീപ ജോയ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പദ്ധതിക്കുവേണ്ടി വിജ്ഞാപനമിറക്കുകയോ സ്ഥലമേറ്റെടുക്കാൻ അനുമതി ലഭിക്കുകയോ ചെയ്യാതെ ഭൂമിയിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നതിനെതിരെ സ്ഥലമുടമകൾ നൽകിയ ഹരജിയിലാണ് വിശദീകരണം.
കേരള സർവേ ആൻഡ് ബൗണ്ടറി നിയമപ്രകാരം കരിങ്കല്ലുകൾ സ്ഥാപിക്കേണ്ടതിനുപകരം കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നതിനെയും ഹരജിക്കാർ ചോദ്യം ചെയ്തിരുന്നു. കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ കോടതി തടഞ്ഞിരിക്കുകയാണ്.
2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ സാമൂഹികാഘാത പഠനം നടത്തേണ്ടതുണ്ടെന്നാണ് വിശദീകരണത്തിൽ പറയുന്നത്. ഭൂമി ഏറ്റെടുക്കലിന്റെ പേരിൽ സ്ഥലം കൈവശപ്പെടുത്തിയെന്നും അന്തിമ അനുമതിയില്ലാതെ പദ്ധതി തുടങ്ങില്ലെന്ന് ഹൈകോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചെന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. കെട്ടിടങ്ങളുടെ പ്രവേശന കവാടങ്ങൾക്ക് തടസ്സമായ വിധത്തിൽ തൂണുകൾ സ്ഥാപിച്ചിട്ടില്ലെന്നും പരാതിയുണ്ടായവ മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും കെ-റെയിൽ സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.