തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന അര്‍ധ അതിവേഗ റെയില്‍പ്പാത (സില്‍വര്‍ ലൈന്‍) സംബന്ധിച്ച് കേന്ദ്ര സർക്കാറിന്‍റെ പരിശോധനകൾ പുരോഗമിക്കുകയാണെന്നും പദ്ധതി അനുമതി അവസാനഘട്ടത്തിലാണെന്നും നിയമസഭയിലെ ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി മറുപടി നൽകി.
63,941 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിശദ രൂപരേഖ അന്തിമ അനുമതിക്കായി റെയിൽ മന്ത്രാലയത്തിനും സാമ്പത്തികകാര്യ വകുപ്പിനും കേന്ദ്ര മന്ത്രിസഭക്കും സമർപ്പിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാറിന്‍റെ റെയിൽവേ മന്ത്രാലയം, നീതി ആയോഗ്, ഡിപ്പാർട്ട്മെന്‍റ് ഓഫ് എക്സ്പെൻഡിച്ചർ എന്നീ വിഭാഗങ്ങൾ അംഗീകരിക്കുകയും ഈ തുകയിൽ ഉൾപ്പെട്ട 33,700 കോടി രൂപയുടെ വിദേശവായ്പക്ക് കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിന് ശിപാർശ ചെയ്തിട്ടുമുണ്ട്.
പദ്ധതിക്കായി വിദേശവായ്പ എടുക്കുന്നതിന് കേന്ദ്ര സർക്കാറിന്‍റെ സാമ്പത്തികകാര്യ മന്ത്രാലയത്തിൽ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിന്‍റെ സ്ക്രീനിങ് കമ്മിറ്റി പദ്ധതികൾ പരിശോധിച്ച് വിദേശധനകാര്യ സ്ഥാപനങ്ങൾക്ക് വായ്പകൾക്കായി സമർപ്പിക്കുന്നതാണ് നടപടിക്രമം.
ജെെക്ക, എ.ഡി.ബി, എ.ഐ.ഐ.ബി, കെ.എഫ്.ഡബ്ല്യു എന്നീ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുക്കാനാണ് പദ്ധതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള ജോയിന്‍റ് വെൻജ്വർ കരാർപ്രകാരം പദ്ധതിയിൽ സാമ്പത്തികനഷ്ടം ഉണ്ടായാൽ അത് പദ്ധതിയിലുള്ള ഓഹരിയുടെ അനുപാതത്തിൽ ഏറ്റെടുക്കും. 2021 ജൂൺ 22ന് കൂടിയ സാമ്പത്തികകാര്യ മന്ത്രാലയത്തിന്‍റെ സ്ക്രീനിങ് കമ്മിറ്റി പദ്ധതി പരിഗണിക്കുകയും പദ്ധതിയുടെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് പദ്ധതിയുടെ "സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ" വായ്പ തിരിച്ചടയ്ക്കാൻ പരാജയപ്പെട്ടാൽ ആ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന ഉറപ്പ് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സർക്കാർ പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഹെക്ടറിന് ഒമ്പത് കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി. പുനരധിവാസത്തിനുൾപ്പെടെ 1383 ഹെക്ടർ ഭൂമി വേണ്ടിവരും. 1198 ഹെക്ടർ സ്വകാര്യഭൂമിയാണ്. സ്ഥലമേറ്റെടുക്കാന്‍ മാത്രം 13,362 കോടി ചെലവാകും.
90,314 കെട്ടിടങ്ങള്‍ പൊളിക്കണം. ആരാധനാലയങ്ങളെയും പാടങ്ങളെയും പദ്ധതി ബാധിക്കില്ല. പരിസ്ഥിതി ആഘാതപഠനം നടത്തി. പാടശേഖരങ്ങൾക്ക് മുകളിൽ 88 കിലോമീറ്റർ ആകാശപാതയുണ്ടാക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പബ്ലിക് ഹിയറിങ് നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.