കൊച്ചി: കോൺഗ്രസിന്‍റെ താഴേത്തട്ടിൽ ഐക്യമില്ലെന്നും നേതാക്കളുടെ തരികിടയാണ് നടക്കുന്നതെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ വിമർശനം. അനൈക്യമാണ് കോൺഗ്രസിന്‍റെ ദൗർബല്യം. കാലുവാരാത്ത, ഐക്യമുള്ള നേതൃത്വം ഉണ്ടാവണം. കോണ്‍ഗ്രസ് എറണാകുളം ജില്ല കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം മനസ്സ് നേരെയാക്കേണ്ടത് നേതൃത്വമാണ്. തിരുത്താൻ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. പ്രവർത്തകർ ആത്മപരിശോധന നടത്തണം. പ്രവർത്തകർ താഴേത്തട്ടിൽ നല്ല സൗഹൃദത്തിലല്ല. നേതാക്കളും അണികളും തമ്മിൽ വലിയ അടുപ്പമില്ലാത്ത സ്ഥിതിയുണ്ട്. നേതാക്കൾക്ക് ഐക്യമുണ്ടെങ്കിലേ അണികളിലും അതുണ്ടാകൂ. മുന്നിലെ കസേരയിലിരുന്ന് പിന്നിലുള്ളവരെ വിമർശിക്കരുത്.
കോൺഗ്രസ് രാജ്യത്ത് തിരിച്ചുവരവിന്റെ പാതയിലാണ്. കേരളത്തിലും കോൺഗ്രസിന് അനുകൂലമായ കാലാവസ്ഥയാണ്. കോൺഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പി നിലപാട്. സി.പി.എം കേരള ഘടകത്തിന്‍റെ മുഖമുദ്ര കോൺഗ്രസ് വിരുദ്ധതയും. ഇത് യാഥാർഥ്യമാക്കാനാണ് ബി.ജെ.പി-സി.പി.എം അച്ചുതണ്ട് ഇവിടെ പ്രവർത്തിക്കുന്നത്.
മാസപ്പടിയിലെ കള്ളപ്പണം വെളുപ്പിക്കലടക്കം അഴിമതിയുടെ കൂത്തരങ്ങായി സർക്കാർ മാറിയിട്ടും ഇ.ഡി വരാത്തത് ഈ ധാരണയുടെ ഫലമാണ്. ലാവലിൻ കേസ് കോടതി കേട്ടാൽ പിണറായി ജയിലിലാകും. കൈതോലപ്പായയിൽ കോടികൾ കടത്തിയെന്ന് വെളിപ്പെടുത്തിയ ശക്തിധരനെ കാണാൻ ഇ.ഡി വരാതിരിക്കാൻ കാരണം മറ്റൊന്നല്ലെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.