ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രി നോക്കുകുത്തി; ഭരിക്കുന്നത് ഉപജാപക സംഘമെന്നും കെ. സുധാകരന്‍ എം.പി

തിരുവനന്തപുരം: ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി നോക്കുകുത്തിയാണെന്നും ഭരിക്കുന്നത് ഉപജാപക സംഘമാണെന്നും വ്യക്തമാക്കുന്നതാണ് ഭരണകക്ഷി എം.എല്‍.എയും എസ്.പിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. പിണറായി സര്‍ക്കാറുമായി അടുത്തബന്ധം പുലര്‍ത്തുന്ന ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പി തൃശൂര്‍ പൂരം കലക്കി ബി.ജെ.പിക്ക് വിജയം ഒരുക്കിക്കൊടുത്തുയെന്ന ഭരണകക്ഷി എം.എല്‍.എയുടെ ആരോപണത്തിന്റെ മുനനീളുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണെന്നും സുധാകരന്‍ പറഞ്ഞു.

എല്‍.ഡി.എഫ് എം.എല്‍.എയുമായി എസ്.പി നടത്തിയ സംഭാഷണത്തില്‍ ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പിക്കെതിരായ വെളിപ്പെടുത്തലുകളും ഗൗരവകരമാണ്. എ.ഡി.ജി.പിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തി ഈ ആരോപണങ്ങളില്‍ അന്വേഷണം നടത്തണം. ആഭ്യന്തര മന്ത്രിയുടെ കസേരയിലിരിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നേതൃത്വം നല്‍കുന്ന ഉപജാപക സംഘമാണ് ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത്. ഭരണകക്ഷി എം.എല്‍.എയും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധബന്ധത്തിന് തെളിവാണ് പുറത്തുവന്ന ഫോണ്‍സംഭാഷണം. നിയമത്തോടും ജനങ്ങളോടും കടപ്പാട് പുലര്‍ത്തേണ്ട ഉദ്യോഗസ്ഥനാണ് തന്നെ സഹായിച്ചാല്‍ എം.എൽ.എക്ക് ആജീവനാന്തം വിധേയനായിരിക്കുമെന്ന് പറയുന്നത്. ഇതുപോലുള്ള ഉദ്യോഗസ്ഥര്‍ പൊലീസ് സേനക്ക് തന്നെ അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു.

ഭരണകക്ഷി എം.എൽ.എക്കുപോലും രക്ഷയില്ല. ആ സ്ഥിതിക്ക് സാധാരണ ജനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ? പൊലീസിനെ സി.പി.എം രാഷ്ട്രീയവത്കരിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍. സി.പി.എമ്മിലെയും പൊലീസിലെയും ലോബിയാണ് സംസ്ഥാനം ഭരിക്കുന്നത്. പരിതാപകരവും പരിഹാസ്യവുമായ അവസ്ഥയാണിതെന്നും സുധാകരന്‍ പരിഹസിച്ചു.

Tags:    
News Summary - K. Sudhakaran M.P against Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.