കോതമംഗലം: മാവോവാദി വേട്ടക്കെന്ന പേരില്‍ ആയുധം വാങ്ങിക്കൂട്ടാന്‍ ചിലവഴിക്കുന്ന കോടികള്‍ മാനുഷിക പ്രശ്നങ്ങളുടെ പരിഹാരത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മാറ്റിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആദിവാസി മഹാസഭ സംസ്ഥാന നേതൃക്യാമ്പ് തട്ടേക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആദിവാസി മേഖലക്ക് നീക്കിവെക്കുന്ന ഫണ്ട് ആദിവാസികളിലേക്ക് എത്തുന്നില്ല. അവര്‍ക്കിടയില്‍ മാവോവാദികള്‍ക്ക് അവസരം ഒരുക്കുന്നത് ഇത്തരം അസമത്വവും അനീതിയുമാണ്.
ഇത് ക്രമസമാധാന പ്രശ്നമായല്ല കൈകാര്യം ചെയ്യേണ്ടത്. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ തീവ്രവാദികളും നക്സലൈറ്റുകളുമായി മുദകുത്തുന്നത് ശരിയല്ല. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവസരം പോലും നിഷേധിച്ച് യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. കരയുന്ന കുഞ്ഞിന് പോലും പാലില്ലാത്ത കാലത്ത് കരായാതിരുന്നാല്‍ ഒന്നും ലഭിക്കാത്ത സാഹചര്യമാകുമെന്നും അദ്ദേഹം പറഞ്ഞ.
മഹാസഭ സംസ്ഥാന പ്രസിഡന്‍റ് അഡ്വ.എന്‍. രാജന്‍ അധ്യക്ഷത വഹിച്ചു. സി.എന്‍. ചന്ദ്രന്‍, എം. നാരായണന്‍, പി. പ്രസാദ്, പി.കെ. കണ്ണന്‍, ഈശ്വരി രേശന്‍, പി. രാജു, എം.കെ. രാമചന്ദ്രന്‍, സി.എസ്. നാരായണന്‍ നായര്‍, സി.വി. ശശി, ശാന്തമ്മ പയസ്, കെ.കെ. ബൈജു, വി.ഒ. ബെന്നി എന്നിവര്‍ സംസാരിച്ചു.
‘വനാവകാശവും ആദിവാസികളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.ജെ. വര്‍ഗീസ് വിഷയം അവതരിപ്പിച്ചു. മഹിളാസംഘം സംസ്ഥാന പ്രസിഡന്‍റ് കമലാ സദാനന്ദന്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.