ഷിരൂർ: അർജുനെ കണ്ടെത്താൻ വേണ്ടി കേരള, കർണാടക മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ തമ്മിൽ സംസാരിച്ച് പ്ലാൻ ബി തയാറാക്കണമെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ. തിരച്ചിൽ അനശ്ചിതത്വത്തിലായ വിവരം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും എം.എൽ.എ പറഞ്ഞു.
ദൗത്വത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സ്പീക്കർ എ.എൻ. ഷംസീറിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൈമാറും. ദരന്തമുഖത്ത് ഒരുമിച്ച് നിൽക്കുന്ന സമീപനമാണ് കേരളത്തിലെ ജനങ്ങൾക്കുള്ളത്. കർണാടകയിൽ ഈ അനുഭവ സമ്പത്തിന്‍റെ കുറവുണ്ട്. കേരളത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകർക്ക് കർണാടക അനുമതി നൽകുന്നില്ല.
ഗംഗാവാലി പുഴയിലെ ഒഴുക്കിന്‍റെ ശക്തി കുറയാതെ പരിശോധന നടത്താൻ സാധിക്കില്ലന്നാണ് നേവിയുടെ മുങ്ങൽ വിദഗ്ധർ പറഞ്ഞത്. മണ്ണ് മാറ്റാതെ ഒന്നും ചെയ്യാൻ പറ്റില്ലെന്നാണ് ഈശ്വർ മൽപെയും പറഞ്ഞു. പുഴയിൽ മുങ്ങിയപ്പോൾ പാറക്കല്ലാണ് കിട്ടുന്നത്.
രക്ഷാദൗത്യത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലോകത്തോട് വിളിച്ചു പറഞ്ഞത് കേരളത്തിലെ മാധ്യമങ്ങളാണെന്നും എ.കെ.എം അഷ്റഫ് വ്യക്തമാക്കി.
അതേസമയം, ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെ മൂന്നു പേർക്കായി ഗംഗാവാലി പുഴയിൽ ഇന്നും തിരച്ചിൽ തുടരുകയാണ്. കനത്ത അടിയൊഴുക്കും കലങ്ങിയൊഴുകുന്ന വെള്ളവും മോശം കാലാവസ്ഥയുമാണ് രക്ഷാപ്രവർത്തനത്തിന് തടസം നിൽക്കുന്നത്.
നാവികസേനയെ കൂടാതെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങൽ വിദഗ്ധരായ മൽപെ സംഘവും ശനിയാഴ്ച തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, നദിയിൽ ലോറിയുടെ സാന്നിധ്യം കണ്ടെത്തായിട്ടില്ല.
ജൂലൈ 16നാണ് ദേശീയപാത 66 കടന്നു പോകുന്ന ഷിരൂരിൽ മണ്ണിടിച്ചിലുണ്ടാകുന്നത്. ലോറി ഡ്രൈവർമാർ വാഹനം നിർത്തി വിശ്രമിക്കുന്ന മേഖലയിലാണ് വൻതോതിൽ മണ്ണിടിഞ്ഞത്. 12ലേറെ പേർ സംഭവത്തിൽ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.