രണ്ടാം തരംഗം ചെറുക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ യുദ്ധമുറി; സംവിധാനമൊരുക്കി സർക്കാർ

തിരുവനന്തപുരം: രണ്ടാം തരംഗ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളെയും വാർഡ് സമിതികളെയും രംഗത്തിറക്കി കോവിഡിനെ പ്രതിരോധിക്കാൻ സർക്കാർ. ചികിത്സയും നിരീക്ഷണവും ബോധവത്കരണവും മുതൽ ലോക്ഡൗൺ കാല ക്ഷേമ പ്രവർത്തനങ്ങൾക്കുവരെ താഴേതട്ടിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ചുമതല നൽകാനാണ് സർക്കാർ തീരുമാനം. പ്രാദേശികതലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കോവിഡ് ചികിത്സ ലഭ്യമാകുന്ന കേന്ദ്രങ്ങളെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും കൺട്രോൾ റൂമിൽ ഉണ്ടാകണമെന്നും ഇതിെൻറ ഭാഗമായി മെഡിക്കൽ ടീമിനെ സജ്ജമാക്കണമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. സാധിക്കുമെങ്കിൽ ഒന്നിലധികം മെഡിക്കൽ ടീം രൂപവത്കരിക്കണം. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ഡോക്ടർമാരെ അതത് പ്രദേശത്തെ മെഡിക്കൽ ടീമിൽ പെടുത്താം. പ്രതിരോധത്തിെൻറ ഭാഗമായി ഓരോ തദ്ദേശസ്ഥാപന പരിധിയിലും സന്നദ്ധസേന രൂപവത്കരിക്കണം.

പല തദ്ദേശ സ്ഥാപനപരിധിയിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ കൂടുതലാണ്. ചിലയിടങ്ങളിൽ 28 ശതമാനം വരെ എത്തി. അതിൽ അൽപം കുറവ് വന്നിട്ടുണ്ടെങ്കിലും ആശ്വസിക്കാനായിട്ടില്ല. ടി.പി.ആർ കൂടുതലുള്ള സ്ഥലങ്ങളിൽ കൂടുതൽ ജാഗ്രതയോടെയുള്ള ഇടപെടലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടിണിയിലായവരുടെ പട്ടിക തയാറാക്കണം

പട്ടിണി വരാവുന്നവരുടെ പട്ടിക വാർഡ് സമിതികൾ തയാറാക്കണം. യാചകരും തെരുവുകളിൽ കഴിയുന്നവരുമുണ്ട്. എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കണം. ജനകീയ ഹോട്ടൽ ഉള്ളിടത്ത് അതുവഴി ഭക്ഷണം നൽകും. ഇല്ലാത്ത സ്ഥലങ്ങളിൽ സമൂഹ അടുക്കള ആരംഭിക്കണം. ആദിവാസി മേഖലയിൽ പ്രത്യേകം ശ്രദ്ധിക്കണം. വയോജനങ്ങൾ, അശരണർ, കിടപ്പുരോഗികൾ തുടങ്ങിയവരുടെ പട്ടിക വാർഡ് തലസമിതികൾ തയാറാക്കണം. ഇവർക്ക് വൈദ്യസഹായം ഉറപ്പാക്കണം. ഭിന്നശേഷിക്കാരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം.

ചികിത്സാ കേന്ദ്രങ്ങൾ തുറക്കണം

വേണ്ടത്ര സി.എഫ്.എൽ.ടി.സികളോ സി.എ.ടി.സികളോ വീടുകളിൽ ചികിത്സിക്കാൻ സൗകര്യമില്ലാത്തവർക്കുള്ള കേന്ദ്രങ്ങളോ ഇല്ലാത്തിടങ്ങളിൽ കുറവുകൾ അടിയന്തരമായി പരിഹരിക്കണം. കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ തുറക്കാൻ അനുയോജ്യ സ്ഥലങ്ങൾ ഉടനെ കണ്ടെത്തണം. ആവശ്യം വന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയണം. രോഗം ബാധിച്ചവർക്ക് വൈദ്യസഹായം എപ്പോൾ വേണം, ആശുപത്രി സേവനം എപ്പോൾ വേണം എന്നീ കാര്യങ്ങളിൽ വാർഡ് തല സമിതികൾക്ക് വ്യക്തമായ ധാരണ വേണം. ഇതിെൻറ അടിസ്ഥാനത്തിൽ ആംബുലൻസ് സേവനം ഉറപ്പാക്കണം. അതോടൊപ്പം ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും ലിസ്റ്റും കരുതണം. ഓരോ വാർഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണം. മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യതതയും പരിശോധിക്കണം.

ചിലയിടങ്ങളിൽ വാർഡ് സമിതികളേയില്ല

രണ്ടാംഘട്ട വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പലയിടത്തും വാർഡ്തല സമിതികൾ സജീവമല്ല. ചിലയിടത്ത് വാർഡ്തല സമിതികൾ ഇപ്പോഴുമില്ല. വാർഡ് തല നിരീക്ഷണസമിതികൾ അവരുടെ വാർഡിലെ വീടുകൾ സന്ദർശിച്ച് പൊതുവായ വിലയിരുത്തൽ നടത്തേണ്ടത് അനിവാര്യമാണ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ നിരന്തരം നിരീക്ഷിക്കണം. അവരുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിക്കുകയാണെങ്കിൽ മരണനിരക്ക് കുറയ്ക്കാൻ കഴിയും. ബോധവത്കരണത്തിെൻറ ഉത്തരവാദിത്തവും വാർഡ് തല സമിതികൾക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംവിധാനമൊരുക്കി സർക്കാർ

പരിശോധനമുതൽ ചികിത്സവരെ; കൃത്യമായ മാർഗരേഖ; സംവിധാനങ്ങളും

തിരുവനന്തപുരം: കോവിഡ് ബാധയുണ്ടായാൽ രോഗിയും ആരോഗ്യസംവിധാനങ്ങളും ഏതുരീതിയിൽ പ്രവർത്തിക്കണമെന്നതിന് കൃത്യമായ മാർഗരേഖയും സംവിധാനവുെമാരുക്കി സർക്കാർ. പരിശോധനമുതൽ ആശുപത്രി പ്രവേശനം വരെയുള്ള കാര്യങ്ങളാണ് ഇതിൽ സജ്ജമാക്കിയത്. 

•ടെസ്റ്റ് സ്വകാര്യ ലാബിലായാലും സർക്കാർ ലാബിലായാലും ഫലം അതത് ജില്ലയിലെ ഡി.പി.എം.എസ്.യുകളിലേക്ക് അയക്കും

•ഉടൻ റാപ്പിഡ് റെസ്പോൺസ് ടീമിന് (ആർ.ആർ.ടി) കൈമാറും

•പരിശോധന നടത്തിയ ആൾക്ക് ഫലം എസ്.എം.എസ് ആയി

•പോസിറ്റിവ് ആയ വ്യക്തിയെ ആർ.ആർ.ടി നേരിട്ട് ബന്ധപ്പെടും

•ലക്ഷണങ്ങൾ തീരെയില്ലാത്തവരെയും നേരിയ ലക്ഷണം മാത്രമുള്ളവരെയും സൗകര്യങ്ങൾ പരിശോധിച്ച് വീടുകളിൽ പാർപ്പിക്കും

•വീട്ടിൽ സൗകര്യമില്ലാത്തവർ പ്രദേശത്തെ വാർഡ് തല സമിതിയുമായി ബന്ധപ്പെടണം

•തദ്ദേശസ്ഥാപനങ്ങൾ സജ്ജീകരിച്ച ഡൊമിസിലിയറി കെയർ സെൻററുകൾ അവർക്ക് ലഭ്യമാക്കും

•വീടുകളിൽ കഴിയുന്നവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടാൽ ആർ.ആർ.ടിയെ അറിയിക്കണം.

•ആർ.ആർ.ടി ആ വിവരം ജില്ലാ കൺട്രോൾ യൂനിറ്റിലേക്കും ജില്ലാ കൺട്രോൾ യൂനിറ്റ് രോഗാവസ്ഥക്കനുസരിച്ച് രോഗിയെ സി.എഫ്.എൽ.ടി.സിയിലേക്കോ സി.എസ്.എൽ.ടിസിയിലേക്കോ കോവിഡ് കെയർ ഹോസ്പിറ്റലുകളിലേക്കോ മാറ്റും. അത്യാവശ്യമെങ്കിൽ മെഡിക്കൽ കോളജിലേക്കും.

•ആംബുലൻസുകൾ എല്ലായിടത്തും വിന്യസിച്ചു

•രോഗബാധിതനാകുന്ന ആളുടെ വീട്ടിലെ മറ്റംഗങ്ങൾ പ്രാഥമിക സമ്പർക്കത്തിൽപെടുന്നവരാണ്. അവർക്കാവശ്യമായ ഭക്ഷണം, മരുന്നുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വാർഡ് ഹെൽത്ത് സമിതികൾ ഉറപ്പുവരുത്തും. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.