തിരുവനന്തപുരം: സാമ്പത്തിക വർഷാരംഭത്തിന് മുമ്പ് ബജറ്റ് സമ്പൂർണമായി പാസാക്കാൻ ലക്ഷ്യമിടുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനം ജനുവരി 22ന് ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാകും സമ്മേളനം ആരംഭിക്കുക. സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും. സഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത വാർഷികപദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി. 29,150 കോടിയുടേതാണ് വാർഷികപദ്ധതി. 26,500 കോടിയുടേതായിരുന്നു നടപ്പ് പദ്ധതി. പ്രത്യേക കാർഷികമേഖലകൾക്കും വ്യവസായരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിനും പ്രാമുഖ്യം നൽകുന്ന പദ്ധതി തൊഴിൽ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. കാർഷിക ഉൽപാദന വർധന ലക്ഷ്യമിട്ട് യന്ത്രങ്ങളും അനുബന്ധ സഹായങ്ങളും നൽകും.
ലൈഫ്, ഹരിതകേരളം, ആർദ്രം, സമഗ്ര വിദ്യാഭ്യാസ നവീകരണ യജ്ഞം എന്നിവക്ക് ഉൗന്നൽ നൽകും. െഎ.-ടി മേഖലയിൽ 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് കണക്ഷൻ നൽകുന്ന കെ-ഫോൺ പദ്ധതിയും നടപ്പാക്കും. വിദ്യാഭ്യാസമേഖലയിൽ അടിസ്ഥാന സൗകര്യവികസനവും ഗുണമേന്മയുള്ള വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്ന പദ്ധതികൾക്ക് മുൻഗണന നൽകും. സാമ്പത്തിക പ്രതിസന്ധി ബജറ്റിൽ പ്രതിഫലിക്കും. വൻകിട പദ്ധതികൾ ഏറെ ഉണ്ടാകില്ല. അതേസമയം നിയന്ത്രണത്തിന് ഏറെ നടപടി ഉണ്ടാകും. നികുതിയേതര വരുമാനവർധനക്കും ശ്രമം നടത്തും. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മൂന്ന് ദിവസം പൊതുചർച്ച നടക്കും. തുടർന്നാണ് ബജറ്റ്. അതിന് മുന്നോടിയായി സാമ്പത്തികാവലോകനവും നിയമസഭയുടെ മേശപ്പുറത്തുവെക്കും.
ബജറ്റ് നിയമസഭയുടെ സബ്ജക്ട് കമ്മിറ്റികൾ വിശദമായി പരിശോധിക്കും. ബജറ്റ് അവതരണത്തിനുശേഷം നേരിയ ഇടവേള സഭാസമ്മേളനത്തിലുണ്ടാകും. തുടർന്ന് വകുപ്പുതിരിച്ച് ചർച്ച നടത്തി സമ്പൂർണമായി പാസാക്കും. ഏറെ നാളുകൾക്കുശേഷമാണ് സാമ്പത്തികവർഷത്തിന് മുമ്പുതന്നെ ബജറ്റ് സമ്പൂർണമായി പാസാക്കുന്നത്. വക്കം പുരുഷോത്തമൻ ധനമന്ത്രി ആയിരിക്കെയാണ് മുമ്പ് ബജറ്റ് ഇത്തരത്തിൽ പാസാക്കിയത്. വർഷാരംഭത്തിൽതന്നെ പദ്ധതികൾ നടപ്പാക്കാൻ പുതിയ നടപടി സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.