അഴിമതിക്കെതിരായ നടപടിക്ക് അര്‍ധ ജുഡീഷ്യല്‍ സംവിധാനം ആവശ്യമില്ലെന്ന് കോടിയേരി

കോഴിക്കോട്: വിവാദമായ ലോകായുക്ത ഓർഡിനൻസിനെതിരായ പ്രതിപക്ഷത്തിന്‍റെയും എൽ.ഡി.എഫ് ഘടകകക്ഷിയായ സി.പി.ഐയുടെയും നിലപാടിന് മറുപടിയുമായി സി.പി.എം മുഖപത്രത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ലേഖനം. നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇപ്പോഴത്തേതെന്നും സംസ്ഥാന ഭരണം കേന്ദ്ര സർക്കാർ അസ്ഥിരപ്പെടുത്താമെന്നും കോടിയേരി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഓർഡിനൻസ് ബില്ലായി നിയമസഭയിൽ വരുമ്പോൾ ചർച്ച ചെയ്യാമെന്ന് കോടിയേരി പറയുന്നു.

അഴിമതിക്കെതിരേ നടപടി സ്വീകരിക്കാന്‍ ഇടത് സര്‍ക്കാറിന് അര്‍ധ ജുഡീഷ്യല്‍ സംവിധാനത്തിന്‍റെ ആവശ്യമില്ലെന്നും അതിനുള്ള ധീരത പിണറായി സര്‍ക്കാറിനുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നു. ഇടത് ജനപ്രതിനിധികള്‍ക്കെതിരേ ഉയരുന്ന ആക്ഷേപങ്ങളില്‍ പ്രത്യക്ഷത്തില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ അതിന്മേല്‍ ഇടപെടാനുള്ള സംവിധാനം മുൻപേയുണ്ട്. നടപടി സ്വീകരിച്ചിട്ടുമുണ്ട്. ഇതൊന്നും അര്‍ധ ജുഡീഷ്യല്‍ സംവിധാനത്തിന്‍റെയും കോടതിയുടേയോ നിര്‍ദേശത്തിന്‍റെ ഭാഗമായിട്ടല്ലെന്നും കോടിയേരി പറയുന്നു.

ലോകായുക്തയുടെ പരിഗണനക്ക് വരുന്ന വിഷയങ്ങള്‍ വിപുലമാണ്. അതിന് കുറവ് വരുത്തുന്ന ഒന്നും ചെയ്യുന്നില്ല. നീതിന്യായ സംവിധാനത്തിന്‍റെ വിലയിടിക്കുന്ന നടപടികളാണ് ബി.ജെ.പി, കോണ്‍ഗ്രസ് ഭരണങ്ങള്‍ സ്വീകരിക്കുന്നത്. അത്തരം നീതികേടൊന്നും ഇടത് സര്‍ക്കാര്‍ ചെയ്യില്ല. ലോകായുക്ത ഓർഡിനൻസ് വിഷയത്തില്‍ യു.ഡി.എഫും ബി.ജെ.പിയും അഴിമതി വിരുദ്ധ വാചകമടി മത്സരം നടത്തുകയാണ്.

ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് യു.ഡി.എഫ് ആവശ്യപ്പെടുമ്പോള്‍ ബി.ജെ.പിയും ഈ വിഷയത്തില്‍ ഗവര്‍ണറുടെമേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. നിലവിലുള്ള നിയമം മാതൃകാപരമാണെങ്കില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തോടും രാഹുല്‍ ഗാന്ധിയോടും കേരളത്തിലെ കോണ്‍ഗ്രസും യു.ഡി.എഫും ആവശ്യപ്പെടാത്തത്. ലോകായുക്ത നിയമം ബി.ജെ.പി ഭരണമുള്ള ഇടങ്ങളില്‍ നടപ്പാക്കാന്‍ നേതൃത്വത്തോട് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെടുന്നില്ലെന്നും കോടിയേരി ലേഖനത്തിൽ ചോദിക്കുന്നു.

Tags:    
News Summary - Kodiyeri balakrishnan react to Lokayukta ordinance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.