തൃശൂർ: ഡ്രൈവറുടെ സീറ്റിന് പിന്നിലിരുന്ന പെൺകുട്ടി സീറ്റിലേക്ക് കാൽ നീട്ടി ചവിട്ടുന്നത് നിർത്താൻ ആവശ്യപ്പെട്ടതിന് ഡ്രൈവർക്ക് മർദനമേറ്റു. തൊട്ടിൽപ്പാലത്തു നിന്ന് കോട്ടയത്തേക്കു പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ രതീഷിനാണ് മർദനമേറ്റത്. സംഭവത്തിൽ തൃശൂർ സ്വദേശി നിധിനെ ഈസ്റ്റ് പൊലീസ് കേസെടുത്തു.
ഞായറാഴ്ച ഉച്ചക്ക് തൃശൂർ സ്റ്റാൻഡിന് സമീപമാണ് സംഭവം. കാൽ മാറ്റാൻ ഡ്രൈവർ ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാത്ത പെൺകുട്ടി സുഹൃത്ത് നിധിനെ വിളിച്ചുവരുത്തുകയായിരുന്നു. കാറിലെത്തിയ ഇയാൾ ബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ചു. ഇതിന് ശേഷം സ്റ്റാൻഡിലെത്തി ബസിന് നേരെയും ആക്രമണമഴിച്ചുവിട്ടു. സീറ്റും സ്റ്റിയറിങ്ങുമൊക്കെ കേടുവരുത്തി.
ഇയാൾ വന്ന കാറിെൻറ നമ്പർ കേന്ദ്രീകരിച്ച് വിലാസം കണ്ടെത്തിയാണ് നിധിനെതിരെ കേസെടുത്തത്. ശല്യപ്പെടുത്തിയെന്ന് കാണിച്ച് പെൺകുട്ടി ഡ്രൈവർക്കെതിരെ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
മർദനമേറ്റ ഡ്രൈവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകി.
ഇതിനിടെ ഡ്രൈവർക്കെതിരായ കേസ് സമ്മർദത്തിലാക്കി പരാതി പിൻവലിപ്പിക്കാൻ ശ്രമം നടക്കുന്നതായി ജീവനക്കാർ ആരോപിച്ചു. ഡ്രൈവർക്കെതിരെ കള്ളക്കേസാണ് രജിസ്റ്റർ ചെയ്തതെന്നും പൊലീസ് പ്രതികൾക്കായി ഒത്തുകളിക്കുന്നെന്നും ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു ഭാരവാഹികൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.