തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പളകാര്യത്തിൽ ഒരടി നീങ്ങാതെ വായ്പനടപടികൾ. അവധിദിനങ്ങളാണ് കാരണമായി മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നത്. ഗതാഗതമന്ത്രിയാകട്ടെ, പതിവുപോലെ പണിമുടക്കിൽ പഴിചാരിയും ജീവനക്കാരെ കുറ്റപ്പെടുത്തിയും കൈയൊഴിയുകയാണ്. നിലവിലെ സ്ഥിതി തുടർന്നാൽ ശമ്പളവിതരണം ഈ മാസം 20 കഴിയും. 80 കോടി രൂപയാണ് ശമ്പളവിതരണത്തിന് വേണ്ടത്. സർക്കാർ നൽകിയ 30 കോടി കൈയിലുണ്ട്. വായ്പ തരപ്പെട്ടില്ലെങ്കിൽ പ്രതിദിന കലക്ഷനിൽ നിന്ന് ഇന്ധനച്ചെലവ് മാറ്റി ബാക്കി തുക ശമ്പളത്തിനായി തികയുംവരെ കാത്തിരിക്കണം. പുറമെ, കൺസോർട്യം വായ്പ തിരിച്ചടവുമുണ്ട്. സി.എം.ഡി ബിജുപ്രഭാകര്‍ വിദേശത്തായതിനാല്‍ എക്സിക്യൂട്ടിവ് ഡയറക്ടർക്കാണ് ഭരണച്ചുമതല. സർക്കാർ സഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന കാര്യം മാനേജ്മെന്റും വ്യക്തമാക്കിയിട്ടുണ്ട്.
മുൻബാധ്യതകൾ തീർക്കാൻ ബാങ്ക് കൺസോർട്യത്തിൽ നിന്ന് വാങ്ങിയ 3000 കോടിയുടെ വായ്പ വ്യവസ്ഥകൾ മറ്റ് കടമെടുക്കലുകളെ ബാധിക്കുന്നുണ്ട്. കൺസോർട്യം വായ്പ സമയപരിധിയിൽ മറ്റ് വായ്പകൾ പാടില്ലെന്നാണ് വ്യവസ്ഥ. പ്രതിസന്ധി രൂക്ഷമാണെങ്കിലും തൊഴിലാളി സംഘടനകൾ സംയമനത്തിലാണ്. എടുത്തുചാടിയൊരു സമരനീക്കം ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് സംഘടനകൾ. എന്നാൽ, ശമ്പളമുടക്കം ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. നിത്യ ചെലവുകള്‍ക്കുപോലും കടമെടുക്കേണ്ട അവസ്ഥയാണ്. വീട്ടുവാടക, ചെലവുകള്‍, വായ്പ തിരിച്ചടവ്, തുടങ്ങിയവ മുടങ്ങി ഭൂരിഭാഗം ജീവനക്കാരും ദുരിതത്തിലാണ്. ചികിത്സക്ക് ബുദ്ധിമുട്ടുന്നവരുമുണ്ട്. ജീവനക്കാരെ ആശ്വസിപ്പിക്കാന്‍ കഴിയാതെ തൊഴിലാളി നേതാക്കളും വലയുകയാണ്.
തിരുവനന്തപുരത്ത് തുടങ്ങിയ സി.ഐ.ടി.യു ജനറൽ കൗൺസിലിൽ കെ.എസ്.ആർ.ടി.സിയുടെ വിഷയങ്ങൾ ശ്രദ്ധയിൽപെടുത്താനാണ് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) യുടെ തീരുമാനം. തൊഴിലാളികൾക്കെതിരെ മന്ത്രി നടത്തിയ പരാമർശങ്ങളുടെ ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് നീക്കം. സി.ഐ.ടി.യു നേതാക്കളായ എളമരം കരീം, ആനത്തലവട്ടം ആനന്ദൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ജനറൽ കൗൺസിലിനു ശേഷമാകും സമരകാര്യങ്ങളിലെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.